തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങൾ ഒഴുകി എത്തുന്നു. ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന അയ്യൻകാളി ഹാളിലേക്ക് സിനിമാ സാംസ്കാരിക പൊതുമേഖലയിൽ നിന്നുള്ള നിരവധിപേർ എത്തി. ഉച്ചയ്ക്ക് 12.30ന് പൊതുദർശനം അവസാനിച്ചു. രണ്ട് മണിക്ക് ശാന്തികവാടത്തിലാണ് സംസ്‌കാരം. ഇന്നലെ രാത്രി തന്നെ മമ്മൂട്ടിയും മോഹൻലാലും നെടുമുടി വേണുവിന്റെ വട്ടിയൂർക്കാവിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, അഹമ്മദ് ദേവർകോവിൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. നടൻ വിനീത്, മണിയൻപിള്ള രാജു, മധുപാൽ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവർ മൃതദേഹത്തെ അനുഗമിച്ച് അയ്യങ്കാളി ഹാളിലെത്തി.
ഇന്നലെയാണ് ഇന്ത്യൻ സിനിമയുടെ തന്നെ നടനവിസ്‌മയമായിരുന്ന നെടുമുടി വേണു അരങ്ങൊഴിഞ്ഞത്. 73 വയസായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |