തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശം, പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളിൽ ഗുരുതര, ക്രിമിനൽ സ്വഭാവമില്ലാത്തവ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസുകൾ പിൻവലിക്കുന്നതിനായി സർക്കാർ തലത്തിൽ നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
കേസുകളുടെ ക്രിമിനൽ സ്വഭാവവും മറ്റും പരിഗണിച്ച് നടപടിയെടുക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടി നൽകുകയായിരുന്നു അദ്ദേഹം.കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ സർക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 836 കേസുകളിൽ 13 കേസുകൾ മാത്രമാണ് ഇതുവരെ പിൻവലിച്ചതെന്ന് വി ഡി സതീശൻ വിമർശിച്ചു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ 2636 കേസുകളാണ് രജിസ്റ്റർ ചെയ്തത്.ക്രിമിനൽ കേസുകളും, അക്രമങ്ങളുമായി ബന്ധപ്പെട്ടെടുത്ത കേസുകളും പിൻവലക്കേണ്ടതില്ലതില്ലെന്നും, കേസുകളിൽ സർക്കാർ നടപടി വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |