ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ഷോപ്പിയാനിൽ രണ്ടിടങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിലായി അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരിൽ രണ്ട് പേർ ലഷ്‌കർ ഇ ത്വയ്ബ ഭീകരരും മൂന്നുപേർ കഴിഞ്ഞദിവസങ്ങളിൽ കാശ്‌മീരിൽ സാധാരണക്കാരെ വെടിവച്ച് കൊലപ്പെടുത്തിയ ദ റെസിസ്റ്റന്റ് ഫ്രണ്ട് (ടി.ആർ.എഫ്) സംഘടനയിൽപ്പെട്ടവരുമാണ്.
ഇവരുടെ കൈവശമുണ്ടായിരുന്ന നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ ഇന്നലെ രാത്രി വൈകിയും തുടർന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴായി.
ഏറ്റുമുട്ടലിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇരുനില കെട്ടിടങ്ങൾ പാടെ തകർന്നു.
ഷോപ്പിയാനിലെ തുൾറാൻ മേഖലയിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിടെയാണ് മൂന്ന് ഭീകരരെ വധിച്ചത്. ഭീകരർ ഒളിച്ചിരുന്ന ഇരുനില കെട്ടിടം വളഞ്ഞ സേന കീഴടങ്ങാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. തുടർന്ന് കെട്ടിടം സ്‌ഫോടനത്തിൽ തകർത്ത് ഭീകരരെ വെടിവയ്ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിലൊരാൾ ഗന്ധർബാലിലെ മുഖ്താർ ഷാ എന്നയാളാണ്. കഴിഞ്ഞയാഴ്ച ഷോപ്പിയാനിൽ തെരുവു കച്ചവടക്കാരനായ വീരേന്ദ്ര പസ്വാനെ കൊലപ്പെടുത്തിയ ശേഷമാണിയാൾ ഷോപ്പിയാനിലേക്ക് വന്നതെന്ന് പൊലീസ് പറഞ്ഞു.
ഭീകരരെ തുരത്താൻ സുരക്ഷാ സേന നടത്തിയ സ്‌ഫോടനത്തിൽ രണ്ട് ഇരുനില കെട്ടിടങ്ങളും മൂന്ന് ഗോശാലകളും നശിച്ചു.
മണിക്കൂറുകൾക്ക് ശേഷം ഷോപ്പിയാനിലെ ഫെരിപ്പോറ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഭീകരരെ കൊലപ്പെടുത്തി.
തിങ്കളാഴ്ച രാവിലെ പൂഞ്ച് മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊട്ടാരക്കര സ്വദേശി വൈശാഖ് ഉൾപ്പടെ അഞ്ച് സൈനികർ വീരമൃത്യുവരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാശ്മീരിലെ വിവിധ ഇടങ്ങളിൽ ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ശക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |