ന്യൂഡൽഹി : ഡൽഹിയിൽ ആയുധങ്ങളുമായി പിടിയിലായ പാകിസ്ഥാൻ പൗരൻ പാക് സ്ലീപ്പർ സെല്ലുകളുടെ തലവനായിരുന്നു എന്ന് റിപ്പോർട്ട്. ഇന്ത്യയിൽ പതിനാല് വർഷം മുൻപെത്തിയ ഇയാൾ അലി അഹമ്മദ് നൂറി എന്ന പേരിലാണ് താമസിച്ചിരുന്നത്. മുഹമ്മദ് അഷ്റഫ് എന്നാണ് പിടിയിലായ നാൽപ്പത്കാരന്റെ യഥാർത്ഥ പേര്. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിൽ നിന്നുമാണ് ഇയാളെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ പിടികൂടിയത്. ഉത്സവ സീസണിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ബോംബാക്രമണം പദ്ധതിയിട്ടിരുന്ന ഭീകരവാദ ബന്ധം സംശയിക്കപ്പെടുന്ന ആറ് പേരെ കഴിഞ്ഞ മാസം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നുമാണ് മുഹമ്മദ് അഷ്റഫിലേക്കുള്ള വിവരം പൊലീസിന് കിട്ടിയതെന്നാണ് സൂചന.
ജമ്മു കാശ്മീരിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മുമ്പ് നടന്ന ഒന്നിലധികം ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ഡിസിപി പ്രമോദ് കുശ്വാഹ പറഞ്ഞു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. വ്യാജ ഐഡികൾ ഉപയോഗിച്ചും പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസ് നിർദ്ദേശങ്ങൾക്കനുസരിച്ചും ഇയാൾ താമസസ്ഥലം മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു.
മുഹമ്മദ് അഷ്റഫിനെ ചോദ്യം ചെയ്തിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ട്രാൻസ് യമുന പ്രദേശത്ത് നടത്തിയ പരിശോധനയിൽ എകെ 47 തോക്ക്, ഗ്രനേഡ്, എകെ 47 ന്റെ തിരകൾ രണ്ട് ചൈന നിർമ്മിത പിസ്റ്റളുകൾ എന്നിവ കണ്ടെടുത്തു. വ്യാജ പാസ്‌പോർട്ടുകളും കണ്ടെടുത്തിട്ടുണ്ട്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നരോവാൾ നഗരത്തിലെ ചന്ദർക്കെകാഞ്ഞൂർ സ്വദേശിയായ
മുഹമ്മദ് അഷ്റഫ് ഭീകരാക്രമണങ്ങൾക്കുള്ള ഐഎസ്‌ഐ പരിശീലനം ലഭിച്ചയാളാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിയാൽകോട്ടിൽ വച്ച് നസീർ എന്ന പേരുള്ള പാകിസ്ഥാൻ ഐഎസ്‌ഐ ഏജന്റാണ് ഇയാളെ പരിശീലിപ്പിച്ചത്. പശ്ചിമ ബംഗാളിലെ സിലിഗുരി അതിർത്തിയിലൂടെയാണ് ഇന്ത്യയിൽ പ്രവേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |