പറവൂർ: ഓവർ ടേക്കിംഗ് സംബന്ധിച്ച തർക്കത്തെ തുടർന്ന് ദേശീയപാത 66ലെ മുനമ്പം കവലയിൽ ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ചംഗ സംഘം കാർ എറിഞ്ഞ് തകർത്തു. കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.
കൊടുങ്ങല്ലൂർ വെളിപ്പറമ്പ് ബഷീറിന്റെ മകൻ ഇസഹാക്കിനെ ഖത്തറിലേക്ക് യാത്രഅയയ്ക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കുടുംബം യാത്ര ചെയ്ത കാർ യുവാക്കളുടെ കാറിനെ മറികടന്നതാണ് സംഘർഷത്തിനു കാരണം. മുനമ്പം കവലയിൽ കാർ തടഞ്ഞ യുവാക്കൾ അക്രമം അഴിച്ചുവിടുകയായിരുന്നു. കല്ലേറിൽ കാറിലുണ്ടായിരുന്ന വാഹദ് എന്ന പന്ത്രണ്ടുകാരന് നെറ്റിയിൽ ഗുരുതര പരിക്കേറ്റു. കുട്ടിയെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇസഹാക്കിനെ മറ്റൊരു കാറിലാണ് വിമാനത്താവളത്തിലെത്തിച്ചത്.
പൊലീസ് വൈകിയതിനാൽ ഒരു മണിക്കൂർ ദേശീയ പാതയിൽ ഗതാഗതതടസവുമുണ്ടായി. വടക്കേക്കര പൊലീസ് അഞ്ചുപേരെയും സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്തു. ചിറ്റാറ്റുകര സ്വദേശികളായ പള്ളത്ത് അർജുൻ അരുൺ (19), മലയിൽ ആരോമൽ രാജേന്ദ്രൻ (19), ആനാട് വിധു കൃഷ്ണൻ (20), മുറവൻതുരുത്ത് കുളവേലിപാടത്ത് നിഖിൽ വേണു (20) എന്നിവരെയും ഒരു പതിനാറുകാരനെയുമാണ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതികളായ ഇവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |