കൊച്ചി: മാറുന്ന ലോകത്ത് ഇന്നോളം കേൾക്കാത്ത നവീന തൊഴിലുകളിലേക്കാണ് വരുംതലമുറ നടന്നടുക്കുകയെന്ന് നോർക്ക ഡയറക്ടറും എ.ബി.എൻ ഗ്രൂപ്പ് ചെയർമാനുമായ ജെ.കെ.മേനോൻ പറഞ്ഞു. നോർക്ക വകുപ്പും ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) സംയുക്തമായി സംഘടിപ്പിച്ച ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിസിനസ് പ്രവർത്തനങ്ങൾ ക്ലൗഡിലേക്ക് മാറ്റുന്ന കാലഘട്ടമാണ്. ക്ലൗഡ് കമ്പ്യൂട്ടിംഗിലെ വൈദഗ്ദ്ധ്യത്തിന് വലിയ ഡിമാൻഡുണ്ട്. സാങ്കേതികവിദ്യ, ഇന്റർനെറ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ തുടങ്ങിയവ കരിയർ മേഖലയെ മാറ്റിമറിക്കും. ചെലവ് കുറയ്ക്കാനും തൊഴിൽ സുഗമമാക്കാനും കൃത്യമായി വിവരങ്ങൾ ശേഖരിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് മേഖലകളിലെ വിദഗ്ദ്ധർക്ക് ഡിമാൻഡ് വർദ്ധിച്ചു.
അഞ്ചോ പത്തോ വർഷത്തിനുള്ളിൽ നിരവധി തൊഴിൽ മേഖലകൾ അപ്രത്യക്ഷമാകും. അതേസമയം പുതിയ സാങ്കേതിക നൈപുണ്യവും തൊഴിൽ അവസരങ്ങളും കൈവരും. മാറ്റം ഉൾക്കൊള്ളുന്നതിനും പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും വിദ്യാഭ്യാസ സംവിധാനം പുതുക്കണം. അത് സിലബസിൽ മാത്രമാകരുത്. ചെറുപ്രായം മുതൽ കുട്ടികളെ പഠിപ്പിക്കുന്ന രീതിയിലാണ് മാറ്റം വേണ്ടതെന്നും ജെ.കെ. മേനോൻ പറഞ്ഞു.
ലോകമെമ്പാടുമുള്ള ബിസിനസ് വിദഗ്‌ദ്ധർ കോൺഫറൻസിൽ പങ്കെടുത്തു. കൊവിഡാനന്തര ലോകത്തെ നൂതന തൊഴിൽ സാദ്ധ്യതകൾ തിരിച്ചറിയുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കോൺഫറൻസിൽ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഇളങ്കോവൻ, മിത് വാത്സ്യായൻ തുടങ്ങിയവർ വിഷയാവതരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |