കണ്ണൂർ: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ വധശ്രമക്കേസിലെ പ്രതികളായ 12 മുസ്ലിം ലീഗ് പ്രവർത്തകരെ കണ്ണൂർ അസി. സെഷൻസ് ജഡ്ജി രാജീവൻ വാച്ചാൽ വെറുതേ വിട്ടു. 2012 ഫെബ്രുവരി 20 ന് തളിപറമ്പ് പട്ടുവം അരിയിലിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ, സ്ഥലം എം.എൽ.എയായിരുന്ന ടി.വി. രാജേഷിനൊപ്പം അരിയിലിലെ സംഘർഷ പ്രദേശം സന്ദർശിക്കാനെത്തിയപ്പോൾ കാർ തടഞ്ഞുനിറുത്തി വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
ലീഗ് പ്രവർത്തകരായ അൻസാർ, ഹനീഫ, സുഹൈൽ, അനസ്, മുഹമ്മദ് കുഞ്ഞി, റൗഫ്, സക്കറിയ, അബ്ദുൾ സമദ്, സജീർ, അഷ്റഫ്,സജീർ, നൗഷാദ് തുടങ്ങിയവരെയാണ് വിറുതെ വിട്ടത്. ആകെ 14 പ്രതികളാണുള്ളത്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേരുടെ വിചാരണ പയ്യന്നൂർ സബ് കോടതിയിലാണ്. ഇതിന്റെ വിചാരണ പൂർത്തിയായിട്ടില്ല.
യൂത്ത് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധത്തിലേക്ക് നയിച്ച കേസായാണ് ഇത് അറിയപ്പെടുന്നത്. നേതാക്കളെ ആക്രമിച്ച വിരോധത്തിൽ ഷുക്കൂർ അടക്കമുള്ള ആറോളം യൂത്ത് ലീഗ് പ്രവർത്തകരെ അരിയിലിലെ വയലിൽ വച്ച് സി.പി.എം പ്രവർത്തകർ 'പാർട്ടി വിചാരണ' നടത്തുകയും ഷുക്കൂറിനെ വധിക്കുകയുമായിരുന്നുവെന്നാണ് കേസ്.
പ്രതികൾക്കു വേണ്ടി അഭിഭാഷകരായ കെ.പി. മുനാസ്, കെ.പി. മുഹമ്മദ് ബഷീർ എന്നിവരും വാദികൾക്കു വേണ്ടി എ.പി.പി കെ.പി. രാജേന്ദ്രനും ഹാജരായി.
''ലീഗ് പ്രവർത്തകരെ വെറുതേ വിട്ട കോടതി വിധിയുടെ പകർപ്പ് കിട്ടിയശേഷം തുടർ നടപടി സ്വീകരിക്കും.
-എം.വി. ജയരാജൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |