തിരുവനന്തപുരം: എല്ലാവർക്കും കായികക്ഷമതയും മെച്ചപ്പെട്ട ആരോഗ്യവും ഉറപ്പാക്കാൻ
സാക്ഷരതാ മിഷന്റെ മാതൃകയിൽ കായികക്ഷമതാ മിഷൻ പദ്ധതി നടപ്പാക്കുമെന്നു മന്ത്റി വി. അബ്ദുറഹ്മാൻ നിയമസഭയിൽ പറഞ്ഞു. കായിക അവബോധം സ്‌കൂൾ തലത്തിൽ തുടങ്ങും. കായിക വിദ്യാഭ്യാസം ചെറിയ ക്ലാസുകളിൽ തന്നെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. കുട്ടികൾ അനാരോഗ്യ ശീലങ്ങൾക്ക് അടിപ്പെടാതെ ആരോഗ്യം സംരക്ഷിക്കാനും മികച്ച തലമുറയെ വാർത്തെടുക്കാനും ഇതിലൂടെ കഴിയും.
കായിക വിനോദങ്ങളിലൂടെ ശാരീരികവും മാനസികവുമായ കഴിവുകൾ വർധിപ്പിക്കാനും കായിക രംഗത്തേയ്ക്ക് ആകർഷിക്കാനും സ്‌കൂളുകളെ സ്‌പോർട്ടിംഗ് ഹബുകളാക്കാനും പ്ലേ ഫോർ ഹെൽത്ത് പദ്ധതി നടപ്പാക്കും. കായികക്ഷമതയും ആരോഗ്യവും ഉറപ്പു വരുത്താൻ സ്‌പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററുകൾ വ്യാപകമാക്കും. സംസ്ഥാനത്തുടനീളം ഓപ്പൺ ജിമ്മുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ലളിതമായ ഉപകരണങ്ങളിലൂടെ ജനങ്ങളെ വ്യായാമത്തിനു പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം. തദ്ദേശ സ്ഥാപന തലത്തിൽ സ്‌പോർട്സ് കൗൺസിലുകൾ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഇതോടെ സംസ്ഥാനത്താകെ കായിക പ്രവർത്തനം വ്യാപിപ്പിക്കാനാവും.
എല്ലാ പഞ്ചായത്തിലും കളിക്കളം നിർമ്മിക്കും. ഇതിനായി സർവേ നടപടികൾ പൂർത്തിയാവുന്നു.കായിക സംസ്‌കാരം വളർത്തുന്നതിനാണ് ഗ്രാമീണ കളിക്കളം. കളരി ഉൾപ്പെടെ ആയോധന കലകൾ പ്രോത്സാഹിപ്പിക്കും. യോഗ കൂടുതൽ ജനകീയമാക്കും. പൊതു വിദ്യാലയങ്ങളിൽ ഹെൽത്തി കിഡ്സ് എന്ന പദ്ധതി നടപ്പാക്കാനും സ്‌പോർട്സ് കരിക്കുലത്തിന്റെ ഭാഗമാക്കാനും ചർച്ച തുടങ്ങി. ജിവി രാജ സ്‌പോർട്സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിൽ പൊതുസിലബസിനൊപ്പം കായിക വിഷയങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ചു പഠിക്കാൻ സമിതി രൂപീകരിക്കും. സ്‌കൂളികളിലെ പി ടി പീരീഡ് കായിക കാര്യങ്ങൾക്കായി ഫലപ്രദമായി വിനിയോഗിക്കാൻ പദ്ധതി ആവിഷ്‌കരിക്കുമെന്നും പി.എം. അബ്ദുൾ ഹമീദിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്റി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |