ആലപ്പുഴ : കിഴക്കിന്റെ വെനീസിന്റെ സൗന്ദര്യം നുകരാനെത്തുന്നവർക്ക് മുന്നിൽ എന്നും തലപ്പൊക്കത്തോടെ നിലകൊണ്ട ആലപ്പുഴ ബീച്ചിനു സമീപത്തെ ലൈറ്റ് ഹൗസ് ആധുനിക സൗകര്യങ്ങളിലേക്ക് നീങ്ങുന്നു. രണ്ടര നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച, പൈതൃക സ്മാരകമായ ലൈറ്റ് ഹൗസിന് മുകളിൽ സന്ദർശകർക്കെത്താൻ ഇന്നും കോണിപ്പടികൾ മാത്രമേ ആശ്രയമുള്ളൂ. ഇവിടെ ലിഫ്റ്റ് സൗകര്യം ഒരുക്കി കൂടുതൽ കാണികളെ ആകർഷിക്കാനാെരുങ്ങുകയാണ് അധികൃതർ.
കേന്ദ്ര തുറമുഖ-ഷിപ്പിംഗ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളിനെ നേരിൽ കണ്ട് എ.എം.ആരിഫ് എം.പി നിവേദനം നല്‍കിയതിനെത്തുടർന്നാണ് നടപടികൾ ആരംഭിച്ചത്.
ഒരു മാസത്തിനകം സാദ്ധ്യതാ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാനാണ് ആലോചന. തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിലെ വിദഗ്ദ്ധർ അടങ്ങുന്ന സംഘമാണ് റിപ്പോർട്ട് തയ്യാറാക്കുക. അനുമതി ലഭിച്ച് രണ്ട് മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പുറത്തു നിന്നാകും ലിഫ്റ്റ് സ്ഥാപിക്കുക. ഇന്നലെ ചേർന്ന ആലോചനാ യോഗത്തിൽ ലൈറ്റ് ഹൗസ് ഉപഡയറക്ടർ പ്രകാശ് റൺപൂര, പ്രൊഫ. സുജിത്ത്, പ്രൊഫ. ബിജു, ഡോ.ലാൽ തുടങ്ങിയവർ പങ്കെടുത്തു. സംഘം ലൈറ്റ് ഹൗസും സന്ദർശിച്ചു.
ആലപ്പുഴ അപ്പാടെ കാണാം
ലൈറ്റ് ഹൗസിന്റെ മുകളിൽ കയറിയാൽ ആലപ്പുഴ പട്ടണത്തിലെ കായലും ബീച്ചും കെട്ടിട സമുച്ചയങ്ങളും കാണാൻ കഴിയും. കേന്ദ്രസർക്കാരിന്റെ അധീനതയിലുള്ള ലൈറ്റ് ഹൗസിലെ പ്രവേശനത്തിന് കുറഞ്ഞ ഫീസാണ് ഈടാക്കുന്നത്. 28 മീറ്റർ ഉയരത്തിൽ വൃത്താകൃതിയിൽ നിർമ്മിച്ചിട്ടുള്ള ലൈറ്റ് ഹൗസിന് അകത്തുകൂടെ മുകളിലേക്ക് കയറുന്നതിന് ഒരുമീറ്റർ അകലം ഇല്ലാത്ത പടികളാണ് ഉള്ളത്. ഒരാൾ കയറുകയും മറ്റൊരാൾ ഇറങ്ങുകയും ചെയ്താൽ സാമൂഹിക അകലം പാലിക്കാൻ കഴിയില്ല. ഇക്കാരണത്താൽ കൊവിഡ് വ്യാപനം തുടങ്ങിയപ്പോൾ ലൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം നിറുത്തി. 20രൂപ മുടക്കിയാൽ ലൈറ്റ് ഹൗസിലും മ്യൂസിയത്തിലും കയറാൻ കഴിയും.
വെളിച്ചം തെളിഞ്ഞ വഴി
1862 : വെളിച്ചെണ്ണയുപയോഗിച്ച് കത്തിക്കുന്ന ദീപം ഇവിടെ തെളിഞ്ഞു
1952 : ഗ്യാസ് ഉപയോഗിച്ചുള്ള ദീപം (എ.ജി.എ നിർമ്മിതം) നിലവിൽ വന്നു
1960 : വൈദ്യുതി പ്രയോഗിച്ച് ലൈറ്റുകൾ തെളിഞ്ഞു തുടങ്ങി
1998 : ഏപ്രിൽ 8ന് ഡയറക്ട് ഡ്രൈവ് സംവിധാനം നിലവിൽ വന്നു
1999 : മെറ്റൽ ഹാലൈഡ് ലൈറ്റുകൾ ഇവിടെ സ്ഥാപിച്ചു
രണ്ടരനൂറ്റാണ്ട് പഴക്കമുള്ള ആലപ്പുഴയിലെ പൈതൃക സ്മാരകമായ ലൈറ്റ് ഹൗസിൽ കയറാൻ കോണിപ്പടികൾ ആണ് ആശ്രയം. ഇതിന് പരിഹാരമായി ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാളിനെ നേരിൽകണ്ട് നിവേദനം നൽകി- എ.എം.ആരീഫ് എം.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |