സെൻസെക്‌സും നിഫ്‌റ്റിയും പുതിയ ഉയരത്തിൽ
കൊച്ചി: അനുകൂലവാർത്തകളുടെ പിൻബലത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് പുത്തൻ ഉയരത്തിൽ. 452 പോയിന്റ് നേട്ടവുമായി സെൻസെക്‌സ് 60,737ലും 169 പോയിന്റുയർന്ന് നിഫ്‌റ്റി 18,161ലുമാണുള്ളത്. ഒരുവേള സെൻസെക്‌സ് എക്കാലത്തെയും ഉയരമായ 60,836 വരെയും നിഫ്‌റ്റി 18,198 വരെയും എത്തിയിരുന്നു.
ഭേദപ്പെട്ട കോർപ്പറേറ്റ് പ്രവർത്തനഫലങ്ങൾ, അഞ്ചു ശതമാനത്തിന് താഴെയെത്തിയ നാണയപ്പെരുപ്പം, വ്യാവസായിക ഉത്‌പാദന സൂചികയുടെ (ഐ.ഐ.പി) മികച്ച വളർച്ച എന്നിവയാണ് ഓഹരി നിക്ഷേപകർക്ക് ആവേശമായത്. ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐ.ടി.സി., പവർഗ്രിഡ് എന്നിവ റെക്കാഡ് കുതിപ്പിന് ചുക്കാൻ പിടിച്ചു. ഇലക്‌ട്രിക് വാഹനശ്രേണി ശക്തമാക്കാൻ ധനസമാഹരണം നടത്തുമെന്ന് പ്രഖ്യാപിച്ച ടാറ്റാ മോട്ടോഴ്‌സ് ഓഹരികൾ മുന്നേറിയത് 20 ശതമാനം.
മുന്നേറുന്ന മൂല്യം
റെക്കാഡ് കുതിപ്പിന്റെ ചുവടുപിടിച്ച് സെൻസെക്‌സിന്റെ നിക്ഷേപകമൂല്യം ഇന്നലെ ഒരുവേള 270.85 ലക്ഷം കോടി രൂപവരെയെത്തി. വ്യാപാരാന്ത്യം മൂല്യം 270.73 ലക്ഷം കോടി രൂപ. ഇന്നലെ വർദ്ധന 2.42 ലക്ഷം കോടി രൂപ.
കരുത്തോടെ രൂപ
ഓഹരി വിപണിയുടെ കുതിപ്പ്, ഡോളറിന്റെ തളർച്ച, താഴേക്കിറങ്ങിയ ക്രൂഡ് വില എന്നിവ ഇന്ത്യൻ റുപ്പിയുടെ മൂല്യവർദ്ധനയ്ക്ക് ഇന്നലെ സഹായകമായി. ഡോളറിനെതിരെ 15 പൈസ ഉയർന്ന് 75.37ലാണ് രൂപയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |