കൊച്ചി: നാനാത്വത്തിൽ ഏകത്വം പുലർത്തുന്ന പരിഷ്‌കൃത സമൂഹത്തിൽ വർഗീയതയുടെ ചേരിതിരിവുകൾ അപകടകരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബി.ജെ.പി നേതാവായിരുന്ന മുതലമട മണിയെ (35) വെട്ടിക്കൊന്ന കേസിലെ പ്രതികളുടെ ഇരട്ട ജീവപര്യന്തം ശരിവച്ചാണ് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം പറഞ്ഞത്. ആദ്യ നാലുപ്രതികളായ കിഴക്കഞ്ചേരി സ്വദേശി മുഹമ്മദ് ഷെരീഫ്, പട്ടാമ്പി സ്വദേശി സെയ്ദലവി, വല്ലപ്പുഴ സ്വദേശി അബ്ദുൾ ഖാദർ, വളാഞ്ചേരി സ്വദേശി ഹബീബ് കോയ തങ്ങൾ എന്നിവർ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. ഇരട്ടജീവപര്യന്തമാണ് ശിക്ഷയെങ്കിലും ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രതികൾക്കെതിരെ മതവിദ്വേഷം വളർത്തൽ, ഗൂഢാലോചന, അതിക്രമിച്ചു കയറൽ എന്നീ കുറ്റങ്ങൾക്ക് ചുമത്തിയ ശിക്ഷയും റദ്ദാക്കിയിട്ടുണ്ട്.
1996 ആഗസ്റ്റ് 13ന് പുലർച്ചെ മണിയുടെ വീട്ടിലെത്തിയ പ്രതികൾ നായാട്ടിനെന്ന് പറഞ്ഞു വിളിച്ചിറക്കിക്കൊണ്ടുപോയി വെട്ടിക്കൊല്ലുകയായിരുന്നു. കൊല്ലങ്കോട് സ്ത്രീയെ കൊലപ്പെടുത്തിയ ഷംസുദ്ദീൻ എന്നയാളെ ബി.ജെ.പി പ്രവർത്തകർ വധിച്ചതിന് പ്രതികാരമായി പ്രതികൾ മണിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. പത്തുവർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |