കൊല്ലം: യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒൻപതു പേർ അറസ്റ്റിൽ. കുലശേഖരപുരം കനോസ സ്‌കൂളിനു സമീപം മെഹ്രാം മൻസിലിൽ ബിലാലിനെയാണ് പത്തംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എസ്ബിഎ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.
കേസിൽ പീടികയിൽ വീട്ടിൽ സുഹൈൽ, മരുതൂർകുളങ്ങര തെക്ക് കോട്ടതറയിൽ ഹിലാൽ, കരുനാഗപ്പള്ളി പുതുക്കാട്ട് വടക്കതിൽ അസ്ലം,കണിയാമ്പറമ്പിൽ മുഹമ്മദ് ഉനൈസ്, കോഴിക്കോട് തട്ടേത്ത് വീട്ടിൽ അഖിൽ, മാൻനിന്ന വടക്കതിൽ അൽത്താഫ്,തട്ടേത്ത് വീട്ടിൽ രാഹുൽ, മരുതൂർകുളങ്ങര തെക്ക് പുതുമംഗലത്ത് വീട്ടിൽ അരുൺ കന്നേലിൽ വീട്ടിൽ അഖിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
സുഹൈലിന്റെ കാമുകിയെ ഒരാൾ ഫോൺ ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ഹഫീസ് എന്നൊരാളാണ് യുവതിയെ ഫോൺ ചെയ്തത്. ഹഫീസാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതികൾ ബിലാലിനെ ആക്രമിച്ചത്. നെഞ്ചിലും തുടയിലും തലയിലും കുത്തേറ്റ ബിലാൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
ബിലാലും സുഹൃത്തുക്കളും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം ബൈക്കിൽ തിരിച്ചുവരികയായിരുന്നു. ഈ സമയം അക്രമിസംഘം ബിലാലിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ ബിലാലിന്റെ സുഹൃത്തുക്കളെയും പ്രതികൾ മർദ്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |