കോട്ടയം : ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ പ്രളയസമാന സ്ഥിതിയിലെത്തിയ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ദുഷ്‌കരമായ രക്ഷാപ്രവർത്തനത്തിന് നാട്ടുകാർ മുൻകൈയെടുത്തപ്പോൾ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒത്തൊരുമയോടെ ജനപ്രതിനിധികളും, ജില്ലാ ഭരണകൂടവും രംഗത്തെത്തി.
ജില്ലയിലുണ്ടായിരുന്ന മന്ത്രി വി.എൻ.വാസവൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെയും, വ്യോമസേനയുടെയും സേവനം ലഭ്യമാക്കൻ അടിയന്തിര ഇടപെടൽ നടത്തി. ' മീനച്ചിൽ താലൂക്കിൽ നാലു സ്ഥലങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടൽ ഉണ്ടായി. വെള്ളത്തിൽ കുടുങ്ങിക്കിടക്കുന്നവരെ ടോറസിൽ കൊണ്ടുവരാനുള്ള ശ്രമവും നടത്തി. ദുരന്ത വ്യാപ്തികുറയ്ക്കാൻ ഉരുൾപൊട്ടൽ മേഖല പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഈരാറ്റുപേട്ടയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒറ്റപ്പെട്ടുപോയ തഹസിൽദാരെ പൊലീസും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷപെടുത്തിയത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എ.ൽ.എ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് എന്നിവർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി.
പി.സി.ജോർജിന്റെ വീടും വെള്ളത്തിൽ
പൂഞ്ഞാർ മണ്ഡലത്തിന്റെ പല ഭാഗങ്ങളും ഉരുൾപൊട്ടൽ മേഖലയിലാണെങ്കിലും മുമ്പൊരിക്കലും ഉണ്ടാകാത്ത നാശനഷ്ടവും, ആൾനാശവുമുണ്ടായി. തന്റെ വീടിരിക്കുന്ന ഭാഗത്ത് വരെ ഉരുൾപൊട്ടലിനെ തുടർന്ന് ആദ്യമായി മലവെള്ളമെത്തിയെന്ന് ജനപക്ഷം ചെയർമാൻ പി.സി.ജോർജ് പറഞ്ഞു. വെള്ളം ഇറങ്ങിയെങ്കിലും പാമ്പിന്റെ ശല്യം തുടരുകയാണ്. നിരവധി മൂർഖനെയും അണലിയെയും തല്ലിക്കൊന്നതായി ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |