തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. പത്തനംതിട്ട, ഇടുക്കി,കോട്ടയം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായി കാറ്റുവീശാനും സാദ്ധ്യതയുണ്ട്.
ഇടുക്കി കൊക്കയാറിലും, കോട്ടയം കൂട്ടിക്കലിലും കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഉടൻ തുടങ്ങും. ഒൻപതുപേർ കൂട്ടിക്കലിലും, കൊക്കയാറിൽ എട്ടുപേരെയുമാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലിൽ 40 അംഗ സൈന്യം രക്ഷാപ്രവർത്തനത്തിന് എത്തും. കൊക്കയാറിൽ രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്ടറുകൾ എത്തും.
കൊക്കയാർ ഇളംകാട്, കാവലി, പൂവഞ്ച് മേഖലകളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. മണിമലയാർ കരകവിഞ്ഞ് പത്തനംതിട്ട കോട്ടാങ്ങലിൽ 70 വീടുകളിൽ വെള്ളം കയറി. മല്ലപ്പള്ളി ടൗണിലടക്കം സ്ഥിതി ഗുരുതരമാണ്.
പത്തനംതിട്ടയിൽ പതിനഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവനന്തപുരം മൂടവൻമുഗളിൽ മതിൽ വീണ് വീട് തകർന്നു. വീടിനുള്ളിൽ ഉണ്ടായിരുന്നവരെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. 22 ദിവസം പ്രായമായ കുഞ്ഞ് അടക്കം അഞ്ച് പേരെയാണ് ഫയർഫോഴ്‌സ് രക്ഷപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |