പത്തനംതിട്ട: ശബരിമലയിൽ കനത്ത മഴ തുടരുന്നു. അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ ദുരന്ത സാദ്ധ്യത മുൻനിർത്തി ശബരിമലയിൽ തീർത്ഥാടനം നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറക്കി. ഇന്നും, നാളെയും തീർത്ഥാടനം അനുവദിക്കില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ഇന്നലെ മല ചവിട്ടിയവർക്ക് ദർശനത്തിന് അനുമതി നൽകും.
നിലയ്ക്കലിൽ എത്തിയ ഭക്തരെ മടക്കി അയക്കും.കാത്തുനിൽക്കാൻ സന്നദ്ധരാകുന്നവർക്ക് ഇടത്താവളങ്ങളിൽ സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. നിലവിൽ ശബരിമലയിൽ ഉള്ള ഉദ്യോഗസ്ഥർക്കും, ജീവനക്കാർക്കും, ദുരന്തനിവാരണം, കൊവിഡ് 19 എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.
രണ്ട് ദിവസമായി ജില്ലയിൽ കനത്ത മഴയാണ്. ഈ സാഹചര്യത്തിൽ പമ്പയിലെ വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും, പോസ്റ്റുകൾ തകർന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ എന്നിങ്ങനെയുള്ള സാദ്ധ്യത കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |