SignIn
Kerala Kaumudi Online
Thursday, 19 September 2024 9.55 PM IST

എല്ലാം ഭാഗ്യം

Increase Font Size Decrease Font Size Print Page
annaben

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡിന്റെ ആഹ്ളാദത്തിൽ അന്ന ബെൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു

നായിക പ്രാധാന്യമുള്ള ചിത്രങ്ങളിലാണ് അന്ന ബെന്നിനെ എപ്പോഴും കാണുന്നത്. കുമ്പളങ്ങി നൈറ്റ്സ് , ഹെലൻ, കപ്പേള, സാറാസ് എന്നീ സിനിമകളെല്ലാം അന്ന എന്ന അഭിനേത്രിയുടെ മികച്ച കഥാപാത്രങ്ങളായി അടയാളപ്പെടുത്തുന്നു.കപ്പേള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം അന്നയെ തേടി എത്തി . അവാർഡിന്റെ ആഹ്ളാദലബ്ദിയിൽ അന്ന സംസാരിച്ചപ്പോൾ.

''എല്ലാം ഭാഗ്യമായി കരുതുന്നു. മികച്ച സിനിമകളിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുക എന്നത് വലിയ കാര്യമാണ്.മികച്ച ന‌ടി എന്ന നിലയിൽ ലഭിച്ച ആദ്യ സംസ്ഥാന അംഗീകാരമാണ്. അതിനാൽ അവാർഡിന് ഏറെ പ്രത്യേകതയുണ്ട്. അതിലുപരി സന്തോഷവും . ജൂറിയോട് ഒരുപാട് നന്ദിയുണ്ട്.'' അന്ന പറഞ്ഞു.ഒ.ടി.ടി റിലീസായി എത്തിയ സാറാസ് സിനിമയിലാണ് ഏറ്റവും ഒടുവിൽ അന്ന ശക്തമായ പകർന്നാട്ടം നടത്തിയത്. ആ സിനിമയിൽ ജീവിതത്തിലെ പോലെ വെള്ളിത്തിരിയിലും അച്ഛനും മകളുമായി ബെന്നി പി.നായരമ്പലവും അന്നയും എത്തുന്ന സുന്ദരമായ കാഴ്ച കൂടിയുണ്ടായിരുന്നു.

''അപ്പയുടെ മകളായി അഭിനയിക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ സന്തോഷമായി കരുതുന്നു. അഭിനയിക്കുമ്പോൾ സാറയുടെ അച്ഛൻ വിൻസന്റിനെയാണ് കാണാൻ കഴിഞ്ഞത്. ഞാൻ അപ്പോൾ സാറയും. വീട്ടിലെപോലെ ഞങ്ങൾ പെരുമാറി. അത് നല്ല രസമായിരുന്നു. വീട്ടിൽ അപ്പനും മകളുമായി കഴിയുന്നതുപോലെത്തന്നെ മതിയെന്ന് ജൂഡ് ചേട്ടൻ പറഞ്ഞു. വിൻസന്റ് എന്ന കഥാപാത്രത്തിന്റെ സ്വഭാവം തന്നെയാണ് അപ്പയുടേതും.എന്റെയും അനിയത്തിയുടെയും ഇഷ്ടത്തിനെ അതിന്റെ വഴിക്കു വിടുന്നു. എന്നും ആഗ്രഹങ്ങൾക്ക് ഒപ്പം നിൽക്കുന്നു. ഏറെ സ്വാതന്ത്ര്യം തന്നു ഞങ്ങളോട് കൂട്ടുകൂടുന്ന ആളാണ് അപ്പ. പ്രിവ്യു കണ്ടപ്പോൾ തന്നെ അപ്പയുടെ അഭിനയം ഇഷ്ടപ്പെട്ടു. ഹ്യുമർ സീൻ അടിപൊളി. സിനിമ കണ്ട് അപ്പയും അമ്മയും അനിയത്തിയും അഭിപ്രായം പറയാറുണ്ട്. അഭിനന്ദിക്കുന്നതിനൊപ്പം പോരായ്മയും കൃത്യമായി പറഞ്ഞുതരും.സിനിമയിൽ ഞാൻ കാണാൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളാണ് ബേബിമോളും ഹെലനും,​ ജെസിയും സാറയും. കഥ കേൾക്കുമ്പോൾ ഈ ആഗ്രഹം മനസിലുണ്ട്. അങ്ങനെയാണ് കഥാപാത്രത്തെ സമീപിക്കുന്നത് .'' അന്ന പറഞ്ഞു.അന്ന സിനിമയിൽ അഭിനയിക്കുമെന്ന് വീട്ടിൽ ആരും കരുതിയില്ല.

ലാൽജോസിന്റെ പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ പത്താം ക്ളാസിൽ പഠിക്കുമ്പോൾ വിളിച്ചിരുന്നു. മൂന്നുവയസിൽ ബാലതാരമായി അഭിനയിക്കാൻ രാജൻ പി. ദേവ് വിളിച്ചപ്പോൾ ഒറ്റ കരച്ചിൽ. രണ്ടുപ്രാവശ്യം അവസരം വന്നിട്ട് പോവാതെയിരുന്ന ആള് ഒരു ദിവസം പെട്ടെന്ന് സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ തന്റെ സിനിമയിൽ ഒന്നോ രണ്ടോ സീൻ തരാമെന്ന് അച്ഛൻ ബെന്നി .പി നായരമ്പലം.നായികയായി അഭിനയിക്കണമെന്നും സീരിയസായാണ് പറയുന്നതെന്ന് അന്നയും.''സ്കൂളിൽ പഠിക്കുമ്പോൾ അഭിനയിക്കണമെന്ന് ഒരിക്കൽപോലും ആഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്തില്ല. പഠനവും പാട്ടും ഡാൻസുമായി മുൻപോട്ട് പോയി. 'ആനന്ദം' സിനിമയിൽ അഭിനയിച്ചവരിൽ പലരും എന്റെ സുഹൃത്തുക്കളാണ്. ഫാഷൻ ഡിസൈൻ കോഴ്സ് കഴിഞ്ഞു വീട്ടിൽ നിൽക്കുമ്പോഴാണ് കുമ്പളങ്ങി നൈറ്റ്സിന്റെ ഒാഡിഷൻ. സിനിമയിൽ എത്താൻ തയ്യാറെടുപ്പ് ഒന്നും നടത്തിയില്ല. അപ്പയുടെ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്. ഒരു ദിവസം അതു ഉണ്ടാവുമെന്ന് കരുതുന്നു.'' അന്നയുടെ വാക്കുകൾ. റിലീസിന് ഒരുങ്ങുന്ന ആഷിഖ് അബുവിന്റെ നാരദനിൽ ടൊവിനോ തോമസിന്റെ നായികയാണ് അന്ന. വൈശാഖിന്റെ നൈറ്റ് ഡ്രൈവിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. കപ്പേളയിലെ നായകനായ റോഷൻ മാത്യുവിനൊപ്പം വീണ്ടും അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. വേണുവിന്റെ കാപ്പയിൽ മഞ്ജുവാര്യർക്കും പൃഥ്വിരാജിനും ആസിഫ് അലിക്കും ഒപ്പം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ANNA BEN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.