ശബരിമല: മണ്ഡലകാലം തുടങ്ങുന്ന വൃശ്ചികം ഒന്നു മുതൽ അടുത്ത ഒരു വർഷത്തേക്ക് ശബരിമല മേൽശാന്തിയായി
മാവേലിക്കര തട്ടാരമ്പലം കണ്ടിയൂർ കളീക്കൽ മഠത്തിൽ എൻ. പരമേശ്വരൻ നമ്പൂതിരിയെ (49) തിരഞ്ഞെടുത്തു. കോഴിക്കോട് കല്ലായി കുറുവക്കാട് ഇല്ലത്ത് ശംഭുനമ്പൂതിരിയാണ് (49) മാളികപ്പുറം മേൽശാന്തി. നവംബർ 15ന് ചുമതലയേൽക്കും. 16നാണ് മണ്ഡലകാലം തുടങ്ങുന്നത്.
പന്തളം കൊട്ടാരത്തിലെ കുട്ടിയായ ഗോവിന്ദ് വർമ്മയാണ് ശബരിമല മേൽശാന്തിയെ നറുക്കെടുത്തത്. അന്തിമ പട്ടികയിലുണ്ടായിരുന്ന 9 ശാന്തിമാരുടെ പേരുകൾ എഴുതിയ 9 കുറികൾ ഒന്നാമത്തെ വെള്ളിപ്പാത്രത്തിലും മേൽശാന്തിയെന്ന് പേരെഴുതിയ ഒരു കുറിയും ഒന്നുമെഴുതാത്ത 8 കുറികളും രണ്ടാമത്തെ വെള്ളിപ്പാത്രത്തിലും നിക്ഷേപിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഇവ ശ്രീകോവിലിൽ പൂജിച്ച് നൽകി. നാലാമത്തെ നറുക്കിലാണ് പേരും മേൽശാന്തി കുറിയും ഒത്തുവന്നത്. നിലവിൽ ഹരിപ്പാട് ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. കോട്ടയം പൈവള്ളിക്കൽ ഇല്ലം ഉമാദേവി അന്തർജനമാണ് (അദ്ധ്യാപിക, മാവേലിക്കര ഇൻഫന്റ് ജീസസ് സ്കൂൾ) ഭാര്യ. മക്കൾ: നാരായണൻ നമ്പൂതിരി (ഐ.ഐ.ടി വിദ്യാർത്ഥി, കർണാടക), വിഷ്ണുനമ്പൂതിരി (ഡിഗ്രി വിദ്യാർത്ഥി, മാവേലിക്കര ബിഷപ് മൂർ കോളേജ്).
പന്തളം കൊട്ടാരത്തിലെ ആർ. നിരഞ്ജൻ വർമ്മയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്.നിലവിൽ കോഴിക്കോട് പന്നിയങ്കര കണ്ണങ്കേരി ശ്രീമഹാഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ഭാര്യ. ഗൗരി. കെ.ആർ. മക്കൾ: ഋഷികേശ്, ആദിത്യൻ.
ശബരിമല സ്പെഷൽ കമ്മിഷണർ എം.മനോജ് മേൽനോട്ടം വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി, പി.എം.തങ്കപ്പൻ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, പബ്ലിക് റിലേഷൻസ് ഓഫീസർ സുനിൽ അരുമാനൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പത്ത് വർഷത്തെ കാത്തിരിപ്പ് സഫലം; എല്ലാം
ഭഗവാന്റെ കടാക്ഷമെന്ന് ശംഭു നമ്പൂതിരി
കോഴിക്കോട്: പ്രതീക്ഷ കൈവിടാതുള്ള പത്ത് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഫലമുണ്ടായി. മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് കണ്ണഞ്ചേരി കുറുവക്കാട് ഇല്ലത്തെ ശംഭു നമ്പൂതിരിക്ക് ഇത് ജീവതത്തിലെ ധന്യനിമിഷം. കഴിഞ്ഞ 21 വർഷമായി കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ശാന്തിക്കാരനാണ് ഇദ്ദേഹം. 'എല്ലാം കണ്ണഞ്ചേരി ശ്രീ മഹാഗണപതി ഭഗവാന്റെ കടാക്ഷം. ഗുരുകാരണവന്മാരുടെയും പരദേവതമാരുടെയും ഭക്തജനങ്ങളുടെയും പ്രാർത്ഥനയാണ് സഫലമായത്. ഈ നിയോഗം സന്തോഷത്തോടെ ഏറ്റെടുക്കും." - ശംഭു നമ്പൂതിരി പറഞ്ഞു. പത്ത് വർഷമായി അപേക്ഷിക്കുന്നുണ്ട്. നേരത്തെ ഒരു തവണ പട്ടികയിലും ഉൾപ്പെട്ടതാണ് പക്ഷേ ഇത്തവണയാണ് ഈശ്വരനിയോഗം. കുറുവക്കാട് ഇല്ലത്തുനിന്ന് ആദ്യമായാണ് ഒരാൾ മാളികപ്പുറം മേൽശാന്തിയാവുന്നത്. എല്ലാവർഷവും ശബരിമലയ്ക്ക് പോകാറുണ്ട്. ഭക്തർക്ക് ദർശനത്തിനുള്ള പ്രയാസങ്ങളും മറ്റും മണ്ഡലമാസമാവുമ്പോഴേക്കും മാറിക്കിട്ടട്ടെ എന്ന പ്രാർത്ഥനയിലാണെന്നും അദ്ദേഹം പറഞ്ഞു. പന്നിയങ്കര ഋഷി ഹൗസിലാണ് താമസം. ഭാര്യ: കെ.എം. ഗൗരി. മക്കൾ: ഋഷികേശ് (കാസർകോട് എൽ.ബി.എസ് ബി.ടെക് വിദ്യാർത്ഥി), ആദിത്യൻ (മാനാഞ്ചിറ മോഡൽ എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥി).
ശബരിമല തീർത്ഥാടനം: കാലാവസ്ഥ
മാറിയാൽ ദർശനാനുമതി
ശബരിമല : പ്രളയ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്നലെയും ഇന്നും ശബരിമലയിൽ ഭക്തർക്ക് ദർശനത്തിനേർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ പൊലീസും ദേവസ്വം ബോർഡും തമ്മിൽ ധാരണയായെങ്കിലും കാലാവസ്ഥയിൽ ഇന്ന് മാറ്റം ഉണ്ടായാലേ അന്തിമ തീരുമാനമാകു. ശബരിമല വനമേഖലയിൽ മഴ ശക്തമായി തുടരുന്നതും കക്കി ഡാം തുറന്നുവിടേണ്ട സാഹചര്യവുമാണ് അനുമതിക്ക് തടസം. തമിഴ്നാട്, ആന്ധ്ര, കർണാടക ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ തീർത്ഥാടകരാണ് വിലക്ക് മൂലം ബുദ്ധിമുട്ടുന്നത്. നിലയ്ക്കൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ തീർത്ഥാടകർ തങ്ങുന്നുണ്ട്. നിലയ്ക്കലിൽ മാത്രം ഇരുനൂറിൽപ്പരം തീർത്ഥാടകരുണ്ട്. മതിയായ ഹോട്ടൽ സൗകര്യങ്ങളില്ലാത്തതിനാൽ പൊലീസും ദേവസ്വം ബോർഡും പമ്പയിലെ അയ്യപ്പാസേവാസംഘം വഴി ഇവർക്ക് ഇന്നലെ ഭക്ഷണം എത്തിച്ചു നൽകി. എന്നാൽ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള സാദ്ധ്യതകൾ ഉള്ളതിനാൽ തീർത്ഥാടകരെ തത്കാലം കടത്തിവിടരുതെന്ന് ദുരന്തനിവാരണ അതോററ്റി ദേവസ്വം ബോർഡ് ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. തീർത്ഥാടകർ കഴിവതും ദർശനത്തിന് എത്തരുതെന്നും കാലാവസ്ഥയിൽ മാറ്റമുണ്ടാകുമ്പോൾ ദർശനം സുഗമമാകുമെന്നും പ്രസിഡന്റ് അഡ്വ. എൻ. വാസു കേരളകൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |