22 ദിവസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നാലുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു
തിരുവനന്തപുരം: പൂജപ്പൂര മുടവൻമുകൾ പാലസ് റോഡിൽ സമീപവാസിയുടെ മതിൽ ഇടിഞ്ഞുവീണു വീട് പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന ആറുപേരിൽ 22 ദിവസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നാലുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച അർദ്ധരാത്രി 12.45നായിരുന്നു സംഭവം. ചിറ്റൂർക്കോണം പാലസ് റോഡിൽ ഷീറ്റിട്ട നാലുമുറി വീടാണ് തകർന്നത്.
അയൽവാസിയുടെ 25 അടി ഉയരമുള്ള കോൺക്രീറ്റ് സംരക്ഷണഭിത്തി വീടിന് മുകളിലേക്ക് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവർ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിനു (35), ഉണ്ണിക്കൃഷ്ണൻ (26), ലീല (80), സന്ധ്യ (23), മകൻ ജിതിൻ (4), 22 ദിവസം പ്രായമുള്ള മാളു എന്നിവരാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇതിൽ ലീല, ഉണ്ണിക്കൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.
കനമുള്ള കോൺക്രീറ്റിനടിയിൽപ്പെട്ട ഉണ്ണിക്കൃഷ്ണനെ ഒന്നരമണിക്കൂറിലധികം പരിശ്രമിച്ച് മണ്ണ് നീക്കം ചെയ്‌തും കട്ടർ ഉപയോഗിച്ച് കോൺക്രീറ്റ് മുറിച്ചുനീക്കിയുമാണ് ഫയർഫോഴ്സ് രക്ഷിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റ് മതിൽ തകർന്നുവീണ ശബ്ദംകേട്ട അയൽക്കാരാണ് പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചത്. മതിൽ ഇടിഞ്ഞുവീണ ഭാഗത്താണ് ഉണ്ണിക്കൃഷ്ണനും ലീലയും കിടന്നിരുന്നത്. സന്ധ്യ, മകൻ ജിതിൻ, 22 ദിവസം പ്രായമുള്ള കുഞ്ഞ് എന്നിവർ എതിർഭാഗത്തായിരുന്നു. അയൽവീട്ടിലേക്ക് മാറ്റിയ ഇവരെ ഇന്നലെ ബന്ധുക്കളെത്തി കൊണ്ടുപോയി.
പൂജപ്പുര പൊലീസും ചെങ്കൽച്ചൂള, ചാക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും ചേർന്ന് രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. ചെങ്കൽച്ചൂള ഫയർഫോഴ്സ് ഓഫീസിലെ സ്റ്റേഷൻ ഓഫിസർ എസ്.ടി. സജിത്ത്, നിതിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |