കോട്ടയം: നാല് വർഷങ്ങൾക്ക് മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ദമ്പതിമാരുടെ തിരോധാനത്തിന് ഉത്തരം കണ്ടെത്താൻ പാറമടയിൽ മുങ്ങിത്തപ്പാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. 2017 മേയിലാണ് താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം, ഹബീബ ദമ്പതിമാരെ കാണാതായത്. ഹർത്താൽ ദിനത്തിൽ വൈകിട്ടോടെ ഭക്ഷണം വാങ്ങാനായി കാറിൽ പുറപ്പെട്ട ദമ്പതിമാരെ പിന്നീട് കാണാതാവുകയായിരുന്നു. ലോക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടാതെ വന്നതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
കോട്ടയം മറിയപ്പള്ളിയിലെ പാറമടയിലാണ് തെരച്ചിൽ നടത്താൻ ക്രൈംബ്രാഞ്ച് സംഘം തയ്യാറെടുക്കുന്നത്. ഇതിന് മുന്നോടിയായി പാറമട വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്, നഗരസഭ അധികൃതർക്ക് കത്ത് നൽകിക്കഴിഞ്ഞു. ഏഴ് വർഷം മുമ്പ് ചങ്ങനാശേരിയിൽ നിന്ന് കാണാതായ മഹാദേവൻ എന്നയാളുടെ മൃതദേഹാവശിഷ്ടങ്ങൾ ഈ കുളത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. ദമ്പതിമാരെ കാണാതായ സംഭവം ഇതിന് സമാനമാണെന്ന സംശയമാണ് മുങ്ങിത്തപ്പലിന് ക്രൈംബ്രാഞ്ചിനെ പ്രേരിപ്പിക്കുന്നത്.
കടുത്ത വിശ്വാസികളായിരുന്ന ദമ്പതിമാരെ കണ്ടെത്താനായി രാജസ്ഥാനിലെ അജ്മീർ ദർഗയിലടക്കം പൊലീസ് അന്വേഷണം നടത്തിയിരുന്നു. ആദ്യം കോട്ടയം വെസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ചത്. തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറി. കോട്ടയം മുതൽ കുമരകം വരെയുള്ള പ്രദേശത്തെ കുളങ്ങളും ജലാശയങ്ങളും കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിട്ടും യാതൊരു സൂചനയും ലഭിച്ചില്ല. തമിഴ്നാട്ടിലെ വിവിധ മതകേന്ദ്രങ്ങളിലും നഗരങ്ങളിലും ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അറുപറയിലെ വീട്ടിൽ വിശ്രമത്തിലുള്ള അബ്ദുൾ ഖാദറിനൊപ്പമാണ് ദമ്പതികളുടെ രണ്ട് മക്കളും ഇപ്പോൾ കഴിയുന്നത്.
പുതിയ കാറിലെ യാത്ര
പുതിയതായി വാങ്ങിയ രജിസ്‌ട്രേഷൻ നമ്പർ പോലും ലഭിക്കാത്ത വാഗൺ ആർ കാറിലായിരുന്നു ഭക്ഷണം വാങ്ങാനായി ദമ്പതികൾ പോയത്. നഗരത്തിലേയ്‌ക്കെന്ന് പറഞ്ഞു പോയ ഇവരെയും കാറും പിന്നീട് ആരും ആരും കണ്ടിട്ടില്ല. മൊബൈൽ ഫോണോ, പേഴ്‌സോ എടുക്കാതെയായിരുന്നു പോയത്. പിറ്റേന്നും ഇവരെപ്പറ്റി വിവരം ലഭിക്കാതെ വന്നതോടെ പിതാവ് അബ്ദുൾഖാദർ കുമരകം പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ചെങ്കിലും യാത്രാവഴി കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇവർ പോകാനുള്ള സ്ഥലങ്ങളിൽ അടക്കം അന്വേഷണം നടത്തിയെങ്കിലും ക്രൈംബ്രാഞ്ചിനും തെളിവൊന്നും ലഭിച്ചില്ല.
സി.സി.ടി.വി കാമറകളിലൊന്നും കാർ പതിഞ്ഞിരുന്നില്ല. ഇത് അന്വേഷണത്തെ ദോഷകരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ കാർ ഇല്ലിക്കലിൽ നിന്ന് തിരുവാതുക്കൽ വഴി പാറേച്ചാലെത്താനുള്ള സാദ്ധ്യതയാണ് ക്രൈംബ്രാഞ്ച് കണക്ക് കൂട്ടുന്നത്. പാറേച്ചാലിലൂടെ മറിയപ്പള്ളിയിൽ എത്താം. ഈ വഴിയിൽ സി.സി.ടി.വി കാമറകൾ കുറവാണ്. ആത്മഹത്യാ പ്രവണത കൂടുതലുള്ള ദമ്പതികൾ പാറമടക്കുളത്തിലേക്ക് കാറ് ഓടിച്ചിറക്കിയതാകാം എന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ സംശയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |