കൊൽക്കത്ത: പശ്ചിമബംഗാളിൽ യുവമോർച്ച നേതാവിനെ അജ്ഞാതർ വെടിവച്ച് കൊന്നു. നോർത്ത് ദിനജ്പൂർ ജില്ലയിലെ ഇതാർ സ്വദേശിയായ മിഥുൻ ഘോഷാണ് സ്വന്തം വീടിന് പുറത്ത്‌വച്ച് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ തൃണമൂൽ ഇക്കാര്യം നിഷേധിച്ചു. ഞായറാഴ്ച രാവിലെ 11ന് രാജ്ഗ്രാമത്തിലെ വീടിന് മുമ്പിൽ നിൽക്കവേ മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ മിഥുന് നേരെ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. ഉടനെ റായ്ഗഞ്ചിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഘോഷിന്റെ കൊലപാതകികളെ തൃണമൂൽ നേതാക്കളാണ് സംരക്ഷിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ഘോഷിന് വധഭീഷണി ഉണ്ടായിരുന്നുവെന്നും പൊലീസിൽ പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് വസുദേവ് സർക്കാർ കുറ്റപ്പെടുത്തി. എന്നാൽ പാർട്ടിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് തൃണമൂൽ എം.എൽ.എ മുഷ്റഫ് ഹുസൈൻ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിൽ തൃണമൂൽ വിശ്വസിക്കുന്നില്ലെന്നും സമൂഹത്തിൽ സമാധാനം കൊണ്ടുവരാനാണ് മുഖ്യമന്ത്രി മമതാബാനർജി ആഹ്വാനം ചെയ്തതെന്നും ഹുസൈൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |