കൊച്ചി: അഫ്ഗാനിസ്ഥാനിൽ നിന്ന് രാജ്യത്തേക്ക് വൻതോതിൽ ഹെറോയിൻ കടത്തുമെന്ന വിവരത്തെ തുടർന്ന് കേരളത്തിൽ അടക്കം കടലിലും തീരപ്രദേശങ്ങളിലും കേന്ദ്ര അന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രത്യേക പരിശോധനയുമുണ്ട്. കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊക്കെയ്‌നുമായി ആഫ്രിക്കൻ സ്വദേശിനികൾ അറസ്റ്റിലായത് ഇതിന്റെ ഭാഗമാണ്.
സെപ്തംബറിൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 21,000 കോടിയുടെ ഹെറോയിൻ പിടികൂടിയിരുന്നു. താലിബാന് വൻതോതിൽ പണം ലഭിച്ചിരുന്ന അമേരിക്ക, യൂറോപ്പ് മയക്കുമരുന്ന് വിപണികൾ ഇല്ലാതായതോടെ ഇന്ത്യയിലേക്ക് വൻതോതിൽ ഹെറോയിൻ എത്തിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് കേന്ദ്ര ഏജൻസികൾക്ക് ലഭിച്ച വിവരം.
അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിലാണ് വ്യാപകമായി ഓപ്പിയം (കറുപ്പ്) കൃഷി നടക്കുന്നത്. ഇവിടെത്തന്നെയുള്ള ലാബുകളിൽ ഇത് ഹെറോയിനായി മാറ്റും. താലിബാന്റെ മൗനാനുവാദത്തോടെ ഇത് കാണ്ഡഹാറിലെത്തിച്ച് ഇറാനിലേക്കും തുടർന്ന് മറ്റു രാജ്യങ്ങളിലേക്കും കടത്തും. ശ്രീലങ്കയിലേക്ക് ബോട്ട് മാർഗം എത്തിക്കും. തുടർന്ന് കൊച്ചി പോലെയുള്ള പട്ടണങ്ങളിൽ എത്തിച്ച് റോഡ് മാർഗം മുംബയ്, ഡൽഹി, ബംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങളിലേക്ക് കടത്തുന്നതാണ് രീതി. പരിശോധന കടുപ്പിച്ചതോടെ ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ അതിർത്തികളിലെ കൈമാറ്റം പൂർണമായും അടഞ്ഞു.
''
ഹെറോയിൻ കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് താലിബാന്റെ പദ്ധതിയെന്ന് വേണം കരുതാൻ. കടൽ മാർഗമാണ് ഇപ്പോൾ കടത്ത്.
- ഡോ. ജി. ശ്രീകുമാർ മേനോൻ
മുൻ ഡി.ജി, നാഷണൽ അക്കാഡമി ഒഫ്
കസ്റ്റംസ് എക്സൈസ് ആൻഡ് നാർക്കോട്ടിക്സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |