കൊല്ലം: പ്രായപൂർത്തിയാകാത്ത കാമുകിയെ പുലർച്ചെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോവുകയും പൊലീസിനെ കണ്ടപ്പോൾ ബൈക്കിൽ നിന്നിറക്കി റോഡരികിൽ നിറുത്തിയ ശേഷം രക്ഷപ്പെടുകയും ചെയ്ത യുവാവ് റിമാൻഡിൽ. ആലപ്പുഴ മാവേലിക്കര തഴക്കര കണ്ണോത്ത്മുടി അതുല്യാ ഭവനിൽ അഭിജിത്ത് (23) ആണ് പോലീസ് പിടിയിലായത്.
പഴവർഗ്ഗ വില്പനക്കാരനായ ഇയാൾ സാമൂഹ്യ മാദ്ധ്യമത്തിലൂടെയാണ് കൊല്ലം സ്വദേശിയായ പതിനേഴുകാരിയുമായി പരിചയത്തിലായത്. കഴിഞ്ഞ ഓഗസ്റ്റ് പതിനെട്ടിന് പുലർച്ചെ ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തുകയും ഫോണിൽ വിളിച്ചിറക്കി ചിന്നക്കടയിലെത്തിക്കുകയും ചെയ്തു. ഈ സമയം പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലീസ് സംഘത്തെ കണ്ട് ഇയാൾ പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അസമയത്ത് നഗരത്തിൽ തനിച്ച് നിൽക്കുന്ന പെൺകുട്ടിയോട് പൊലീസ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് യുവാവ് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതാണെന്നും പൊലീസിനെ കണ്ട് അയാൾ രക്ഷപ്പെട്ടതാണെന്നുമുളള വിവരം അറിഞ്ഞത്.
തുടർന്ന് പൊലീസ് സംഘം കുട്ടിയെ കൂട്ടിക്കൊണ്ടു പോയി രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയച്ചു. കുട്ടിയുടെ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ് നടന്നത്. ജില്ലാ പൊലീസ് മേധാവി ടി. നാരായണന്റെ നിർദ്ദേശ പ്രകാരം കൊല്ലം അസിസ്റ്റന്റ് പാെലീസ് കമ്മിഷണർ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ വനിത പൊലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ സി. പുഷ്പലത, ജിജി മാത്യു, എസ്.സി.പി.ഒമാരായ ഐ. അനിതകുമാരി, രാമാഭായി, എ.എസ്.ഐ ബൈജു ജെറോം, സി.പി.ഒ സൈജു എന്നവരടങ്ങിയ സംഘമാണ് പ്രതിയെ കളമശ്ശേരി എച്ച്.എം.ടി കോളനിയിൽ നിന്നു പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |