ന്യൂഡൽഹി: ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻഖാന്റെ (23) കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, ജാമ്യാപേക്ഷയിൽ എൻ.സി.ബി പ്രത്യേക കോടതി ഇന്ന് വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ടശേഷമാണ് ജാമ്യഹർജിയിൽ വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയത്. ആര്യൻ അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് എൻ.സി.ബി കോടതിയിൽ ശക്തമായി വാദിച്ചിരുന്നു.
ദീപാവലിക്ക് മുമ്പ് മകൻ ജയിൽമോചിതനാകുമെന്നാണ് ബോളിവുഡ് നടൻ ഷാരൂഖ്ഖാനും ഭാര്യ ഗൗരിഖാനും പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഏഴിനാണ് ആര്യൻ ഖാനെ കോടതി 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തൊട്ടടുത്ത ദിവസം തന്നെ ആര്യനെ മുംബയിലെ ആർതർ റോഡ് ജയിലിലേക്ക് മാറ്റി.
മുംബയ് തീരത്തെത്തിയ കോർഡലിയ ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യനെയും സുഹൃത്തുക്കളെയും കഴിഞ്ഞ രണ്ടിന് എൻ.സി.ബി കസ്റ്റഡിയിലെടുക്കുന്നത്. മൂന്നിന് അറസ്റ്റ് രേഖപ്പെടുത്തി.
'മധുരം" ഒഴിവാക്കി മന്നത്ത്
ആര്യൻ ജയിലിലായതോടെ ഷാരൂഖിന്റെ വസതിയായ മന്നത്തിലാകെ മൂകതയാണ്. നവരാത്രി ആഘോഷങ്ങളടക്കം ഖാൻ കുടുംബം ഒഴിവാക്കിയിരുന്നു. ഈദിന്റെയും ദീപാവലിയുടെ സമയത്ത് ദീപാലംകൃതമാകുന്ന മന്നത്ത് ഇപ്പോൾ ആര്യന്റെ വരവിനായി കാത്തിരിക്കുകയാണ്. ആര്യൻ ജാമ്യത്തിലിറങ്ങുന്നത് വരെ വീട്ടിൽ മധുരം വിളമ്പരുതെന്ന് ഗൗരി നിർദ്ദേശിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു ദിവസം ഉച്ചഭക്ഷണത്തിന്റെ കൂടെ 'ഖീർ' (പായസം) വിളമ്പിയത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ആര്യൻ പുറത്തിറങ്ങുന്നത് വരെ മന്നത്തിൽ മധുരം വിളമ്പരുതെന്ന് ഗൗരി നിർദ്ദേശിച്ചത്.
ആര്യന്റെ അറസ്റ്റോടെ ഗൗരി ഖാൻ ആകെ തകർന്ന അവസ്ഥയിലാണ്. നവരാത്രി ദിനം മകന്റെ മോചനത്തിനായി ഗൗരി പ്രത്യേകം വ്രതമെടുത്തിരുന്നു. വിളിക്കുന്നവരോടെല്ലാം മകന് വേണ്ടി പ്രാർത്ഥിക്കാനാണ് അവർ ആവശ്യപ്പെടുന്നത്. കടുത്ത വിശ്വാസിയല്ലാഞ്ഞിട്ടും ദിവസവും ഗൗരി പ്രാർത്ഥനയിലാണെന്ന് കുടുംബവുമായി അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തി.
നിയമത്തിന്റെ വഴിയെന്ന് ഷാരൂഖ്
അനാവശ്യ വാർത്തകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി, സഹതാരങ്ങളോടും സുഹൃത്തുക്കളോടും ഇപ്പോൾ മന്നത്ത് സന്ദർശിക്കരുതെന്ന് ഷാരൂഖ് അഭ്യർത്ഥിച്ചിരുന്നു. നിയമം അതിന്റെ വഴിക്ക് പോകുമെന്നാണ് ഷാരൂഖ് വിശ്വസിക്കുത്. ആര്യന്റെ കേസിൽ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ഷാരൂഖ് നിലപാടെടുത്തിട്ടുണ്ട്. ഈ സമയവും കടന്നുപോകുമെന്നാണ് അദ്ദേഹം സുഹൃത്തുക്കളോട് പറയുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |