കെയ്‌റോ: സെപ്തംബർ ആദ്യം മുതൽ 2,739 വിദേശികളെ നാടുകടത്തി കുവൈറ്റ്. അനധികൃത പ്രവാസികൾക്കെതിരായ നടപടികളുടെ ഭാഗമായാണ് നാടുകടത്തൽ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ തൊഴിൽ, നിയമ സംവിധാനങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഇവർക്കെതിരെ നടപടിയെടുത്തത്. സെപ്തംബറിൽ നാടുകടത്തപ്പെട്ട 1,657 പേരും ഒക്ടോബർ ഒന്ന് മുതൽ 17 വരെയുള്ള കാലയളവിൽ നാടുകടത്തപ്പെട്ട 1,082 പേരും ഇതിൽ ഉൾപ്പെടുന്നതായും മന്ത്രാലയം വ്യക്തമാക്കി.
അറസ്റ്റിലായ അനധികൃത പ്രവാസികൾക്കെതിരായ നിയമനടപടികൾ വേഗത്തിലാക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രി തമർ അലി സബാഹ് നിർദ്ദേശം നൽകിയിരുന്നു. അതേസമയം നാടുകടത്തപ്പെട്ടവരുടെ ദേശീയതകളുടെ വിശദാംശങ്ങൾ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. കുവൈറ്റ് കഴിഞ്ഞ മാസങ്ങളിൽ അനധികൃത താമസക്കാർക്ക് അവരുടെ ജോലിയും താമസവും നിയമവിധേയമാക്കാൻ നിരവധി തവണ ഇളവ് നീട്ടി നൽകിയിരുന്നു. ഏകദേശം 4.6 മില്യൺ ജനങ്ങളുള്ള കുവെെറ്റിൽ കൂടുതലും കുടിയേറ്റ തൊഴിലാളികളാണ്. അടുത്തിടെ കൊവിഡ് -19 നെ തുടർന്നുണ്ടായ സാമ്പത്തിക തകർച്ചയ്ക്കിടയിൽ രാജ്യം അതിന്റെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ശ്രമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |