കൊച്ചി: തമിഴ്നാട്ടിൽ നിന്ന് ലഹരി കടത്താൻ വൻതോതിൽ പണം കൈമാറിയവരെക്കുറിച്ച് തുറന്നുപറഞ്ഞ് കാക്കനാട് ലഹരിക്കേസ് പ്രതികൾ. കഴിഞ്ഞ ദിവസം കാക്കനാട് ജയിലിലെത്തി പ്രതികളെ ചോദ്യം ചെയ്തതോടെയാണ് എക്സൈസ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചത്. കേസിലെ ഒന്ന് മുതൽ നാല് വരെ പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ, അഫ്സൽ മുഹമ്മദ്, മുഹമ്മദ് അജ്മൽ എന്നിവരെയാണ് ചോദ്യം ചെയ്തത്. പ്രതികൾ ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്യലിനോട് കാര്യമായി സഹകരിച്ചിരുന്നില്ല. സി.ഡി.ആർ (കോൾ ഡീറ്റൈയിൽ റെക്കാർഡ്) വിവരങ്ങൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് മുന്നിൽ പ്രതികൾ വെള്ളംകുടിച്ചു. പ്രതികൾ പുതിയതായി വെളിപ്പെടുത്തിയ പേരുകാരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. പ്രതികൾ എം.ജി. റോഡിലെ ഹോട്ടലിൽ വ്യാജ രേഖകൾ നൽകി താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. റേവ് പാർട്ടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇതെന്നാണ് വിവരം. വ്യാജ രേഖകൾ തയ്യാറാക്കി നൽകിയത് ഷമീർ റാവുത്തർ ആണെന്നാണ് കരുതുന്നത്. ടീച്ചർ എന്ന പേരിൽ അറിയപ്പെടുന്ന സുസ്മിത ഫിലിപ്പിനൊപ്പം ഷമീർ റാവുത്തർ ഹോട്ടലിൽ താമസിക്കുകയും ചെയ്തിരുന്നു. ഷമീറിനെ ചോദ്യം ചെയ്യലിന് എക്സൈസ് ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |