കളത്തിൽ ലക്ഷ്മണൻ മൂന്നാം വട്ടം അറസ്റ്റ് ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥയിലെയും ശബരിമലയിലെയും അറസ്റ്റുകൾക്കുശേഷം അങ്ങനെയൊന്ന് വീണ്ടും സംഭവിക്കുകയായിരുന്നു.ഇത്തവണ വളരെ വ്യത്യസ്തമായ ഒരു കാര്യത്തിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വിവാഹത്തിനുശേഷം കളത്തിൽ ലക്ഷ്മണന്റെ പ്രവർത്തനശൈലിയിൽ കാര്യമായ ഒരു വ്യതിയാനമുണ്ടായി. ഒറ്റയാൾപോരാട്ടം ഇരുവർ പോരാട്ടമായി മാറി. സംഘടനയുടെയും മാസികയുടെയും സാമ്പത്തികകാര്യങ്ങൾ പൂർണമായും മാധവി ഏറ്റെടുക്കുകയായിരുന്നു. മാസികയ്ക്കുവേണ്ടി ധാരാളം പരസ്യങ്ങൾ സംഘടിപ്പിക്കാൻ അവൾക്കു കഴിഞ്ഞു. ആ വകയിൽ മാസികയ്ക്ക് വമ്പിച്ച വരുമാനമുണ്ടായി. അവളുടെ തന്നെ ഉത്സാഹത്തിന്റെ ഫലമായി സംഘടനയിൽ ധാരാളം പേർ പുതുതായി ചേർന്നു. വരിസംഖ്യ കുടിശികയിടാൻ ആരെയും അവളനുവദിച്ചില്ല.
പ്രസിലുമുണ്ടായി മാറ്റങ്ങൾ. ആദ്യമതൊരു ട്രിഡിൽ പ്രസ്സായിരുന്നു. അത് സിലിണ്ടർ പ്രസ്സായി വളർന്നു. അച്ചടിക്കുള്ള ധാരാളം കരാറുകൾ കാൻവാസ് ചെയ്തെടുക്കാനും അവൾക്കു കഴിഞ്ഞു. ലക്ഷ്മണന്റെ സാമ്പത്തികമായ ആകുലത പൂർണമായും നീങ്ങി.സന്തുഷ്ടവും ആഹ്ലാദനിർഭരവുമായിരുന്നു അവരുടെ ദിനരാത്രങ്ങൾ.സ്വാഭാവികമായും സംഘടനയുടെ അണികളിൽ ചില മുറുമുറുക്കലുകളുണ്ടായി. യുക്തിവാദപ്രസ്ഥാനത്തെ ലക്ഷ്മണൻ സ്വന്തം കുടുംബത്തിൽ തളച്ചിടുന്നു എന്നതായിരുന്നു പ്രധാന ആരോപണം. സാമ്പത്തിക തിരിമറിയായിരുന്നു മറ്റൊരു വിഷയം.പണത്തിന്റെ കണക്കുകൾ പരസ്യമാക്കുന്നില്ല.അതൊക്കെ ഭാര്യയും ഭർത്താവും സ്വകാര്യമായി സൂക്ഷിക്കുന്നു. ഇങ്ങനെ ആരോപണങ്ങൾ വളരാൻ തുടങ്ങി.
ഒരു ദിവസം ലക്ഷ്മണനും മാധവിയും പ്രസ് തുറക്കാനെത്തിയപ്പോൾ ചുവര് മുഴുവൻ പോസ്റ്ററുകൾ പതിച്ചിരിക്കുന്നു. കൈ കൊണ്ടെഴുതിയ മുദ്രാവാക്യങ്ങളാണ്. പ്രസിഡന്റും ഭാര്യയും നീതി പാലിക്കുക, സംഘടനയിലെ കൈയിട്ടുവാരൽ അവസാനിപ്പിക്കുക, അംഗങ്ങളേ, പ്രതികരിക്കുവിൻ,പ്രതിഷേധിക്കുവിൻ. ലക്ഷ്മണവിലാസം കൊള്ളസംഘം പിരിച്ചുവിടുക എന്നിങ്ങനെ പല പല പോസ്റ്ററുകൾ. പ്രസ്സ് തുറക്കുന്നതിനു മുൻപുതന്നെ ലക്ഷ്മണനും മാധവിയും കൂടി ആ പോസ്റ്ററുകളൊക്കെ നീക്കം ചെയ്തു. അപവാദങ്ങൾ തങ്ങളുടെയും സംഘടനയുടെയും പ്രതിച്ഛായയ്ക്ക് കളങ്കം സൃഷ്ടിക്കും എന്നു തോന്നിയപ്പോൾ ലക്ഷ്മണൻ ഒരടിയന്തര ജനറൽ ബോഡി വിളിച്ചുകൂട്ടി. നാസ്തികസമാജം ഓഫീസിൽ വച്ചുനടന്ന സമ്മേളനത്തിൽ പുതിയ അംഗങ്ങളടക്കം ഒട്ടേറെപ്പേർ പങ്കെടുത്തു.
യോഗത്തിലെ സാധാരണ നടപടികൾക്കുശേഷം ലക്ഷ്മണൻ നയപ്രഖ്യാപനത്തിലേക്ക് കടന്നു.
''നാസ്തികസമാജം എന്ന സംഘടന, നാസ്തിക് പ്രിന്റേഴ്സ് എന്ന പ്രസ്സ്, യുക്തിപഥം എന്ന മാസിക ഇത് മൂന്നും നിങ്ങൾ മൂന്നായി കാണണം. നാസ്തികസമാജത്തിന്റെ വകയാണ് മറ്റേതു രണ്ടും എന്ന് നമ്മൾ പറയാറുണ്ടെങ്കിലും അതു കേവലം ആലങ്കാരികം മാത്രമാണെന്നു മനസിലാക്കണം. മൂന്നു പ്രസ്ഥാനങ്ങളും സ്ഥാപിച്ചത് ഞാൻ തന്നെയാണ്. എന്നാൽ, ഇതിൽ ഒരു ബഹുജനപ്രസ്ഥാനം എന്നു പറയാവുന്നത് നാസ്തികസമാജം മാത്രമാണ്.എന്റെ മാത്രം പണം കൊടുത്ത് ഞാൻ വാങ്ങിയ സ്ഥലത്താണ് പ്രസ്സ് സ്ഥാപിച്ചത്. പ്രസ്സിനുവേണ്ടി ചെലവാക്കിയ ഓരോ പൈസയും എന്റേതാണ്. എങ്കിലും പ്രസ്സിനുവേണ്ടി നിർമ്മിച്ച കെട്ടിടം നാസ്തികസമാജത്തിന് പത്തുപൈസ ചെലവില്ലാതെ ഉപയോഗിക്കാൻ ഞാൻ വിട്ടുകൊടുത്തിട്ടുണ്ട്. മാസികയ്ക്കുവേണ്ടി ചെലവാക്കിയ പണത്തിലും മറ്റാർക്കും പങ്കില്ല. വളരെക്കാലം മാസിക വൻ നഷ്ടത്തിലാണ് നടന്നുപോയത്. നഷ്ടങ്ങൾ ഞാൻ സഹിച്ചു. കടം വാങ്ങി ചെലവ് നടത്തി. അപ്പോഴും നിങ്ങളാരിൽ നിന്നും ഞാൻ പണം വാങ്ങിയിട്ടില്ല. അതിൽ സംശയമുള്ളവർക്ക് ഇപ്പോൾ പറയാം. പിന്നെ, മാധവി എന്നോടൊപ്പം ഇതിലൊക്കെ പങ്കാളിയായതോടെ വരുമാനം കൂടി. കടങ്ങൾ വീട്ടി. ലാഭമുണ്ടായി. സത്യം തന്നെ. പക്ഷേ, പ്രസ്സിന്റെയും മാസികയുടെയും ലാഭവും നഷ്ടവും ഞങ്ങളുടേതാണ്. ഞങ്ങളുടേത് മാത്രമാണ്. നാസ്തികസമാജത്തിന്റെ കണക്കുകൾ പരിശോധിക്കാനും അതേപ്പറ്റി ചോദ്യം ചെയ്യാനും തീർച്ചയായും നിങ്ങൾക്കവകാശമുണ്ട്. ഈയിടെയായി ഞങ്ങൾ പുതിയ കുറേ അംഗങ്ങളെ ചേർക്കുകയും കുടിശികകളെല്ലാം പിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.ആ വരവുചെലവുകണക്കുകൾ ഇവിടെ അവതരിപ്പിക്കും. വേണമെന്നുള്ളവർക്ക് അതൊക്കെ പരിശോധിക്കാം. സംശയമുള്ളവർക്ക് ചോദിക്കാം.""
ലക്ഷ്മണൻ നിർത്തിയപ്പോൾ ഹാളിൽ പിറുപിറുപ്പുയർന്നു. എതിർത്തൊന്നും പറയാൻ ആരുമുണ്ടായില്ല. അങ്ങനെ വല്ലതും പറഞ്ഞാൽ അവനവന്റെ കൈയിൽ നിന്ന് പണമെടുക്കേണ്ടിവരുമെന്ന് അവർ ഭയപ്പെടുന്നതുപോലെ തോന്നി. അങ്ങനെ പ്രസും മാസികയും ലക്ഷ്മണന്റെയും ഭാര്യയുടെയും സ്വകാര്യസ്വത്തായി അംഗീകരിക്കപ്പെട്ടു. കാലം പുതിയ സമവാക്യങ്ങൾ നിർമ്മിക്കുംവരെ അതങ്ങനെ തന്നെ തുടർന്നു.
പൊതുയോഗം കഴിഞ്ഞശേഷം ആ രാത്രിയിൽ ലക്ഷ്മണനും മാധവിയും ഒരുപാടു സമയം ചർച്ചയിൽ മുഴുകിയിരുന്നു. മാധവിക്ക് അനേകം സ്വപ്നങ്ങളുണ്ടായിരുന്നു. ഒരു ബിസിനസ് സാമ്രാജ്യം തന്നെ പടുത്തുയർത്തണമെന്നതായിരുന്നു അതിൽ മുഖ്യം. അച്ചടിരംഗത്ത് സാങ്കേതികമായ വികാസങ്ങളുണ്ടാവുന്നു. സിലിണ്ടർ പ്രസ്സും ഇപ്പോൾ പഴഞ്ചനാണ്. ഒഫ്സെറ്റ് പ്രസ്സായാൽ പുറത്തുനിന്നും ധാരാളം കരാറുകൾ പിടിച്ചെടുക്കാൻ കഴിയും. വായനക്കാർക്ക് താത്പര്യമില്ലാത്ത 'യുക്തിപഥ" ത്തെ ഒരു സൈദ്ധാന്തിക മാസികയായി നിലനിർത്തിയിട്ട് ജനപ്രിയത നേടാവുന്ന ഒരു വാരിക തുടങ്ങണം. സാധിക്കുമെങ്കിൽ അതിന് 'മ" യിൽ തുടങ്ങുന്ന ഒരു പേരു തന്നെ കൊടുക്കണം. പ്രസിന്റെ കാര്യത്തിൽ യോജിച്ചുവെങ്കിലും പൈങ്കിളി വാരികയുടെ കാര്യത്തിൽ ലക്ഷ്മണന് യോജിക്കാൻ കഴിഞ്ഞില്ല. ഇതിന്റെ പേരിൽ അവർ തമ്മിൽ ഒരു വാക്പോരുണ്ടായി. സമൂഹത്തിൽ നിലയും വിലയുമുള്ള ചില മാദ്ധ്യമസ്ഥാപനങ്ങൾ തന്നെ നിലവാരശൂന്യവും അപവാദനിബിഡവും ലൈംഗികവർണനകൾ നിറഞ്ഞതുമായ ചില പ്രസിദ്ധീകരണങ്ങൾ നടത്തുന്നില്ലേ, പിന്നെ നമുക്കായാലെന്താ എന്നായിരുന്നു മാധവിയുടെ ചോദ്യം. കുറേനേരത്തെ വാദപ്രതിവാദങ്ങൾക്കുശേഷം അവരൊരു ഒത്തുതീർപ്പിലെത്തി. തത്ക്കാലം ഇപ്പോഴത്തെ നിലയ്ക്ക് കാര്യങ്ങൾ പോകട്ടെ, ഇപ്പോൾ നല്ല ലാഭം കിട്ടുന്നുണ്ടല്ലോ, ഈ നില തുടർന്നാൽ വലിയ വായ്പകളൊന്നുമെടുക്കാതെ തന്നെ പല വികസനങ്ങളും നടപ്പിലാക്കാം. പ്രസ്സിനും ആനുകാലികത്തിനും പുറമേ പുസ്തകപ്രകാശനം, ബുക്ക്സ്റ്റാളുകൾ എന്നിവയിലേക്കു കൂടി കടക്കണം. ഇപ്പോൾ യുക്തി പബ്ലിക്കേഷൻസ് എന്ന പേരിൽ ലക്ഷ്മണന്റെ നാലഞ്ചു പുസ്തകങ്ങൾ പ്രസിദ്ധം ചെയ്തിട്ടുണ്ട്. പ്രശസ്തരായ എഴുത്തുകാരുടേതടക്കം വ്യത്യസ്തപുസ്തകങ്ങൾ പ്രസിദ്ധം ചെയ്യുന്ന ഒരു പ്രസിദ്ധീകരണശാലയായി വളരണം. ഇതെല്ലാം അവർ കുറച്ചുകാലത്തേക്കുകൂടി നീട്ടി വച്ചു.
എന്നാൽ, അവരുടെ ഈ പരിപാടികൾക്കൊക്കെ ഒരു വെല്ലുവിളി ഉയർന്നത് മാധവിയുടെ ഗർഭത്തിന്റെ രൂപത്തിലാണ്. ആധിവ്യാധികളുടെ ഒരു തുടർക്കഥയായിരുന്നു മാധവിയുടെ ഗർഭകാലം. അവളുടെ കർമ്മോൽസുകതയെത്തന്നെ അത് മന്ദീഭവിപ്പിച്ചുകളഞ്ഞു. കുഞ്ഞ് ഭൂമിയിലേക്ക് കാൽ കുത്തിയപ്പോൾ പ്രസ്സിന്റെയും മാസികയുടേയുമൊക്കെ സ്ഥിതി പഴയ അവസ്ഥയിലേക്ക് മടങ്ങിയിരുന്നു. എങ്കിലും തങ്ങളുടെ പ്രസ്ഥാനത്തോടും ആശയത്തോടും തരിമ്പും വിട്ടുവീഴ്ച ചെയ്യാതെയാണ് അവർ കുഞ്ഞിന് നാമകരണം ചെയ്തത്. നാസ്തിക് എന്നായിരുന്നു അവന് നൽകപ്പെട്ട പേര്.
ഏറ്റവും കൗതുകകരമായ ഒരു കാര്യം, നാസ്തിക് ജനിച്ച് ഒരു കൊല്ലം തികയുന്നതിനു മുൻപേ മാധവി വീണ്ടും ഗർഭിണിയായി എന്നതാണ്. ഈ ഗർഭത്തിന്റെ കാര്യത്തിലുമുണ്ടായി കുറച്ചു വഴക്കും വയ്യാവേലിയും. ഉടനെയൊന്നും വീണ്ടുമൊരു കുട്ടി വേണ്ട എന്നായിരുന്നു ലക്ഷ്മണന്റെ ഉറച്ച അഭിപ്രായം.അയാൾ ചൂണ്ടിക്കാട്ടിയ പല കാരണങ്ങളിൽ ഏറ്റവും മുഖ്യം മാധവിയുടെ ആരോഗ്യം തന്നെയായിരുന്നു.ഗർഭനിരോധനത്തിനുള്ള മാർഗം സ്വീകരിക്കാതിരുന്ന മാധവി ഗർഭഛിദ്രം നടത്താനും തയാറായില്ല.
''ഇക്കാര്യത്തിൽ എന്താണു നിനക്കിത്ര വാശി?""
സഹികെട്ട് ലക്ഷ്മണൻ ചോദിച്ചു.
''അതെ. വാശിയാണ്.""
ഉറച്ച ശബ്ദത്തിൽ മാധവി പറഞ്ഞു.
''കടുത്ത വാശിയാണ്. കാരണമെന്തെന്നോ? ആദ്യത്തെ പ്രസവത്തിൽ ഇത്രയും പ്രയാസങ്ങളുണ്ടായപ്പോൾ നിങ്ങളുടെ അമ്മയടക്കം ഒരുപാടാളുകൾ പറഞ്ഞ ഒരു കാര്യമുണ്ട്. ഈശ്വരവിശ്വാസമില്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന്. അതുകൊണ്ടുതന്നെ എനിക്കവരുടെ മുമ്പിൽ തെളിയിക്കണം. ഈശ്വരന് ഇക്കാര്യത്തിൽ ഒരു പങ്കുമില്ലെന്ന്.""
മാധവിയുടെ മറുപടി കേട്ടപ്പോൾ ലക്ഷ്മണന്റെ മനസിൽ ഭയാശങ്കകൾ നിറഞ്ഞു. അഥവാ ഈ പ്രസവവും കഴിഞ്ഞതുപോലെ പ്രശ്നസങ്കുലമാവുകയാണെങ്കിൽ നാസ്തികപ്രസ്ഥാനത്തിന് ചീത്തപ്പേരാവുമല്ലോ എന്നായിരുന്നു അയാളുടെ ആശങ്ക.ഒപ്പം, അവളുടെ ആരോഗ്യത്തെപ്പറ്റിയും അയാൾ ഉത്ക്കണ്ഠാകുലനായി.
എന്നാൽ അത്തരം പ്രശ്നങ്ങളൊന്നുമുണ്ടായില്ല. മാധവിയുടെ രണ്ടാമത്തെ പ്രസവം സുഖമായിത്തന്നെ നടന്നു. കുഞ്ഞിനെ കാണാനെത്തിയ ലക്ഷ്മണനെ നോക്കി അവൾ ചിരിച്ചു. അത് വിജയത്തിന്റെ ചിരിയായിരുന്നു.
ഗർഭാരംഭം മുതൽ ഡോക്ടറുടെ നിരീക്ഷണത്തിലായിരുന്നു മാധവി.ഏറെ നാളത്തെ ബെഡ് റെസ്റ്റും വേണ്ടിവന്നു.
മാധവീലക്ഷ്മണന്മാരുടെ ദ്വിതീയസന്തതിക്ക് ചാർവാക് എന്നു നാമകരണം ചെയ്തു.
പക്ഷേ.. മാസികയും പ്രസ്സുമൊക്കെ പഴയതിനേക്കാൾ ശോചനീയമായ അവസ്ഥയിലായി. മാധവിയുടെ കർമ്മശേഷി കൊണ്ട് ലഭിച്ച ലാഭം മുഴുവൻ അവളുടെ രണ്ടു പ്രസവങ്ങൾക്കുമായി ചെലവാക്കേണ്ടിവന്നു. മാസികയും പ്രസും ലാഭകരമാവുന്നതിന്റെ മുഴുവൻ ഉത്തരവാദിത്തവും തനിക്കു മാത്രമാണെന്ന് പിൽക്കാലത്ത് അവൾ അവകാശപ്പെട്ടു. അത് പുതിയ സംഘർഷങ്ങളിലേക്ക് വഴി തെളിക്കുകയുമുണ്ടായി.
കർമ്മമാർഗം പൊതുവിൽ ഇരുളടഞ്ഞിരിക്കുന്നതായി ലക്ഷ്മണന് അനുഭവപ്പെട്ടു. കേസ് തെളിയിക്കാനുള്ള ആ സാഹസികയാത്രകൾ നിലച്ചുപോയി. പൊലീസിൽ മനഃശാസ്ത്രവിഭാഗവും സൈബർവിഭാഗവുമെല്ലാം ശക്തിപ്പെട്ടുവന്നതോടെ അയാളുടെ അന്വേഷണങ്ങൾക്ക് ആവശ്യക്കാരില്ലാതായി.
ഈ സന്ദർഭത്തിലാണ് ഹിപ്നോ തെറാപ്പി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലക്ഷ്മണൻ ഹിപ്നോട്ടിസത്തിൽ ഒരു ഡിപ്ലോമ നേടിയത്. ഡോ. എ. ടി. കോവൂർ പല പ്രശ്നങ്ങൾക്കും ഹിപ്നോട്ടിസത്തിലൂടെ പരിഹാരം കണ്ടെത്താറുണ്ടെന്ന് കേട്ടപ്പോൾ തനിക്കും അതൊന്നു പരീക്ഷിക്കണമെന്ന് ലക്ഷ്മണന് തോന്നി. അനുയായികളെയൊക്കെ തന്റെ പുതിയ അന്വേഷണക്രിയയെപ്പറ്റി അറിയിച്ചു. അങ്ങനെ കുറെ കേസുകളൊക്കെ ലക്ഷ്മണന് കിട്ടി.
കൂട്ടത്തിൽ ഇത്തിരി വിചിത്രമായ ഒരു കേസ് വന്നു. ശശാങ്കൻ എന്നയാളാണ് നാസ്തികസമാജത്തിന്റെ ഒരു പ്രവർത്തകൻ വഴി അയാളെ സമീപിച്ചത്. ശശാങ്കനും ഭാനുമതിയും ഏറ്റവും സന്തുഷ്ടരായ ഭാര്യാഭർത്താക്കന്മാരായിരുന്നു.എങ്കിലും ഒരു ദുഃഖം അവരെ അലട്ടാൻ തുടങ്ങി.വിവാഹം കഴിഞ്ഞു നാല് വർഷമായിട്ടും ഒരു കുഞ്ഞിക്കാൽ കാണാനൊത്തില്ല. അതുകൊണ്ടാണോ എന്നറിയില്ല, ഭാനുമതിയുടെ മാനസികനിലയിൽ താളപ്പിഴകളുണ്ടായി.വളരെനേരം ഏതോ ബിന്ദുവിലേക്ക് തുറിച്ചുനോക്കിയിരിക്കുക,സാധനങ്ങൾ താഴെയിട്ടു പൊട്ടിക്കുക, ഉറങ്ങാതെ നടക്കുക അങ്ങനെ പല പ്രശ്നങ്ങളുമുണ്ടായി.ചികിത്സകളൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ശശാങ്കൻ ലക്ഷ്മണന്റെയടുത്തെത്തിയത്.
മറ്റെല്ലാം പരാജയപ്പെട്ട സ്ഥിതിക്ക് രോഗഹേതു കണ്ടെത്താൻ ഹിപ്നോട്ടിക് ചികിത്സ നടത്തുക തന്നെ എന്ന് ലക്ഷ്മണൻ തീരുമാനിച്ചു. ശശാങ്കൻ അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. ഭാനുമതി ആദ്യം എതിർത്തു. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന മാനസികനിലയാണല്ലോ അവൾക്ക്. അതിനാൽ കുറേക്കഴിഞ്ഞപ്പോൾ വിശേഷിച്ച് പ്രേരണയൊന്നും കൂടാതെ അവൾ സമ്മതിക്കുകയും ചെയ്തു.
ലക്ഷ്മണൻ ചികിത്സ നടത്തുന്നതിന്റെ പരിസരത്തൊന്നും ചെല്ലാതിരിക്കാൻ ശശാങ്കൻ ശ്രദ്ധ വച്ചു.
ശ്രമകരവും സങ്കീർണ്ണവുമായിരുന്നു ചികിത്സ.എങ്കിലും അവളുടെ ഉപബോധത്തിൽ നിന്നു പലതും ചികഞ്ഞെടുക്കാൻ അയാൾക്ക് കഴിഞ്ഞു. എന്നാൽ, ചികിത്സ ഫലപ്രദമാവണമെങ്കിൽ ഭർത്താവിന്റെ സഹായവും സഹകരണവും വേണം. അത് സാധിക്കുമോ എന്ന കാര്യത്തിൽ വലിയ സംശയം തോന്നി ലക്ഷ്മണന്.
ഒടുവിൽ ശശാങ്കനെ വിളിച്ചടുത്തിരുത്തി സ്വകാര്യമായി ലക്ഷ്മണൻ സംസാരിച്ചു.
''ഒന്നാമതായി എനിക്കറിയേണ്ടത് നിങ്ങളുടെ ഭാര്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ക്ഷമിക്കാൻ നിങ്ങൾ തയാറാവുമോ എന്നാണ്.""
ഭാനുമതിയുടെ ആരോഗ്യം തിരിച്ചുകിട്ടുന്നതിനുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്ന് ശശാങ്കൻ ഉറപ്പു കൊടുത്തു. ഇനിയിപ്പോൾ അവൾക്ക് വേറെന്തെങ്കിലും ബന്ധമുണ്ടെന്ന് പറഞ്ഞാലോ? ലക്ഷ്മണൻ ചോദിച്ചു. എന്നാലും ക്ഷമിക്കാം, അതായിരുന്നു ശശാങ്കന്റെ മറുപടി.
ഒടുവിൽ ലക്ഷ്മണൻ തന്റെ കണ്ടെത്തലുകളിലേക്ക് കടന്നു. കുട്ടികളുണ്ടായില്ലെങ്കിലും ഒരു ടെസ്റ്റും നടത്താൻ ശശാങ്കൻ ഇതുവരെ തയാറായിരുന്നില്ല. അല്പം വൈകിയാണെങ്കിലും കുട്ടികളുണ്ടാവും എന്ന് തന്നെയായിരുന്നു അയാളുടെ പ്രതീക്ഷ. എന്നാൽ, ശശാങ്കന്റെ ഈ പ്രതീക്ഷയിൽ ഭാനുമതിക്ക് ഒട്ടും തന്നെ വിശ്വാസമുണ്ടായിരുന്നില്ല. ഒരു കുഞ്ഞിനെ ലഭിക്കാൻ അവൾ അദമ്യമായി ആഗ്രഹിച്ചു. പ്രശ്നം ശശാങ്കന്റെ ഭാഗത്തായിരിക്കുമെന്ന് എങ്ങനെയോ അവൾക്കൊരു തോന്നലുണ്ടായി. ആ തോന്നൽ അനുദിനം വളരാൻ തുടങ്ങി. ഒരോഫീസിലെ റിസപ്ഷനിസ്റ്റ് ആയിരുന്നു ഭാനുമതി. സമയം കിട്ടുമ്പോഴൊക്കെ ചുറ്റിപ്പറ്റിനിൽക്കുന്ന കുറേ ആരാധകർ അവൾക്കുണ്ടായിരുന്നു. അതിലൊരാൾ അവൾക്ക് ചില വഴികളൊക്കെ പറഞ്ഞുകൊടുത്തു. നിശ്ചയമായും ഇത് ശശാങ്കന്റെ പ്രശ്നമാണ്. എങ്കിലും ടെസ്റ്റൊന്നും നടത്തിയിട്ടില്ലാത്ത സ്ഥിതിക്ക് അവൾ ഗർഭിണിയായാൽ തീർച്ചയായും അയാൾ സംശയിക്കുകയില്ല.അവൾക്ക് തന്റെ ആഗ്രഹം സഫലമാക്കുകയും ചെയ്യാം.
നിരന്തരമായ പ്രേരണയ്ക്കു വഴങ്ങി ഒരവസരത്തിൽ അവൾ അയാളുമായി ബന്ധപ്പെട്ടു. ഒരേയൊരവസരത്തിൽ മാത്രം. പിന്നെ എത്രയൊക്കെ അയാൾ ശ്രമിച്ചെങ്കിലും അവൾ വഴിപ്പെട്ടില്ല. എന്നാൽ, അവൾ ഗർഭിണിയായില്ല.അതോടെ കടുത്ത കുറ്റബോധം അവളെ ബാധിച്ചു. അതാണ് അവളെ മാനസികപ്രശ്നത്തിലേക്ക് നയിച്ചത്.
ലക്ഷ്മണന്റെ വിശദീകരണം ഇത്രത്തോളമായപ്പോൾ അപ്രതീക്ഷിതമായ ഒന്നു സംഭവിച്ചു. ശശാങ്കൻ കോപാക്രാന്തനായി ചാടിയെഴുന്നേറ്റു. ലക്ഷ്മണന്റെ വാക്കുകളൊന്നും കേൾക്കാൻ അയാൾ തയാറായില്ല. ഉറക്കെ ആക്രോശിച്ചുകൊണ്ട് ലക്ഷ്മണനെ അയാൾ ചവിട്ടിപ്പുറത്താക്കുകയാണ് ചെയ്തത്.
തുടർന്നു നടന്നതെല്ലാം ലക്ഷ്മണന് സങ്കല്പിക്കാവുന്നതിലും അപ്പുറമായിരുന്നു. ശശാങ്കൻ ഭാര്യയെ ക്രൂരമായി മർദിക്കുകയും അവളുടെ വീട്ടിൽ കൊണ്ടാക്കുകയും ചെയ്തു. പിന്നാലെ വിവാഹമോചനത്തിനുള്ള നോട്ടീസും ചെന്നു.
ഭാനുമതിയുടെ സഹോദരൻ കൊലപാതകശ്രമത്തിനും ഗാർഹികപീഡനത്തിനും കേസ് ഫയൽ ചെയ്തു. ഹിപ്നോട്ടിസത്തിന്റെ വ്യാജസർട്ടിഫിക്കറ്റ് കൊണ്ടുനടന്ന് ചികിത്സ നടത്തുന്ന ഒരു തട്ടിപ്പുകാരനാണ് ശശാങ്കനെ ഇതിനെല്ലാം പ്രേരിപ്പിച്ചതെന്നും പരാതിയിലുണ്ടായിരുന്നു. അങ്ങനെയാണ് മൂന്നാം വട്ടം ലക്ഷ്മണൻ ജയിലിലേക്ക് പോകുന്നത്. എളുപ്പത്തിൽ ജാമ്യം നേടിയെങ്കിലും കേസ് നിലനിൽക്കുന്നതാണെന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം.
അറസ്റ്റ് ചെയ്യപ്പെട്ടതോ ജയിലിൽപ്പോയതോ ഒന്നുമല്ല ലക്ഷ്മണനെ ഏറ്റവും അസ്വസ്ഥനാക്കിയത്. ജയിൽ മോചിതനായി വീട്ടിൽ വന്നുകയറിയ അയാൾക്ക് മാധവിയിൽനിന്നു നേരിടേണ്ടിവന്ന ഭർത്സനങ്ങളാണ്. പ്രസ്ഥാനത്തിനുവേണ്ടി താൻ സഹിക്കുന്ന ത്യാഗമായി മാധവി അതിനെ കാണുമെന്നും തനിക്ക് അവൾ സർവഥാ പിന്തുണ നൽകുമെന്നുമായിരുന്നു അയാൾ കരുതിയിരുന്നത്. ജയിലിൽ കഴിയുമ്പോൾ അയാൾക്ക് ആശ്വാസം പകർന്നതും ആ ചിന്ത തന്നെയായിരുന്നു. എന്നാൽ, വീട്ടിലേക്ക് കയറിവന്നപ്പോൾ മാധവി നോക്കിയ നോട്ടത്തിൽ നിന്നു തന്നെ തനിക്ക് തെറ്റിപ്പോയി എന്ന് ലക്ഷ്മണന് മനസിലായി. പരാജയബോധം ലക്ഷ്മണനെ കാർന്നുതിന്നാൻ തുടങ്ങി.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |