സത്യൻ അന്തിക്കാടിന്റെ ജയറാം ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന പ്രിയനായിക മീരാജാസ്‌മിന്റെ വിശേഷങ്ങൾ...
ഏറെക്കാലങ്ങൾക്കുശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ പോലെയുള്ള ആഹ്‌ളാദമുണ്ട് മീരാ ജാസ്‌മിന്റെ മുഖത്ത്. വെള്ളിത്തിരയിൽ ഭാവപ്രപഞ്ചം തീർത്ത നായിക ഇപ്പോഴും വർഷങ്ങളായി ജ്വലിക്കുന്ന കെടാവിളക്ക് പോലെ പ്രഭ പരത്തി നിൽക്കുന്നു.
സത്യൻ അന്തിക്കാടിന്റെ ജയറാം ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീരാജാസ്‌മിൻ. സത്യൻ അന്തിക്കാടിന്റെ ഇൗ ചിത്രത്തിൽ മീര ജൂലിയറ്റാണ്. സംവിധായകന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ മീരയെയല്ലാതെ മറ്റൊരു നായികയെ സങ്കല്പിക്കാൻ പോലുമാവാത്ത സവിശേഷതകളുള്ള കഥാപാത്രം.
സത്യൻ അന്തിക്കാട് ചിത്രത്തിൽ മീരാജാസ്‌മിൻ ഇത് അഞ്ചാം തവണയാണ്. 2004-ൽ അച്ചുവിന്റെ അമ്മയിലൂടെയാണ് മീര സത്യൻ ചിത്രത്തിന്റെ ഭാഗമാകുന്നത്. തുടർന്ന് 2006 ൽ രസതന്ത്രം, വിനോദയാത്ര, 2007-ൽ ഇന്നത്തെ ചിന്താവിഷയം.
പതിനാല് വർഷങ്ങൾക്കുശേഷം വീണ്ടും സത്യൻ അന്തിക്കാട് ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ പറഞ്ഞറിയിക്കാനാവാത്ത ആഹ്‌ളാദമുണ്ട് മീരയ്ക്ക്.
`` സിനിമാഭിനയം എനിക്ക് ജോലിയല്ല. ഞാൻ അത് ആസ്വദിക്കുന്നു. അതുകൊണ്ട് തന്നെ കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാൻ മറ്റൊന്നും ശ്രദ്ധിക്കാറേയില്ല. എന്റെ കഥാപാത്രങ്ങൾ നന്നായിട്ടുണ്ടെങ്കിൽ അത് തന്നെയായിരിക്കണം കാരണം.''
വട്ടല്ല; എക്‌സ്‌ട്രാ ഒാർഡിനറി
ചിലർ കളിയാക്കിയും മറ്റുള്ളവർ അല്ലാതെയും പറയാറുണ്ട്. എനിക്ക് വട്ടാണെന്ന് വട്ടുണ്ട് എന്ന് സമ്മതിക്കാൻ എനിക്ക് മടിയൊന്നുമില്ല. പക്ഷേ അതിന് എക്‌സ്‌ട്രാ ഒാർഡിനറി എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കലാകാരന്മാർക്ക് മാത്രമല്ല, എല്ലാ രംഗത്തുള്ളവർക്കും അത് കാണും. ചില അദ്ധ്യാപകർക്കില്ലേ, എഴുത്തുകാർക്കില്ലേ, നീ ആരാണെന്നും എങ്ങനെയായിത്തീരണമെന്നും നിന്റെ ഉള്ളം കൈയിൽ രേഖ കൊടുത്തിട്ടുണ്ടെന്നാണ് ബൈബിളിൽ പറയുന്നത്. അപ്പോൾപ്പിന്നെ നമ്മളായിട്ടിനി എന്തു ചെയ്യാൻ എന്ന് വിചാരിച്ച് അലസരായി കഴിയുന്നവരുണ്ട്. നാം പാതി ദൈവം പാതി എന്ന് വിശ്വസിച്ച് പ്രവർത്തിക്കുന്നവരാണ് ജീവിത വിജയം നേടിയിട്ടുള്ളത്.
എന്നെ സംബന്ധിച്ച് ദൈവം ഒാരോന്ന് കൊണ്ടുതരികയാണ്. ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് ഞാൻ. നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങുന്ന വേദിയിൽ പോലും എന്റെ ഉള്ളിലെ വേദന അണപൊട്ടി വിങ്ങിക്കരഞ്ഞുപോയിട്ടുണ്ട്. ഞാൻ ഭയങ്കര സെൻസിറ്റീവാണ്. സങ്കടം വന്നാൽ പെട്ടെന്ന് കരയും. ഒരു പ്രത്യേകതരം സ്വഭാവമാണെനിക്കെന്ന് പറയാം. എനിക്ക് താത്പര്യമുള്ള കാര്യങ്ങളാണെങ്കിൽ നല്ല മൂഡിലാകും. ആ മൂഡിൽ മാത്രമേ സിനിമയിൽ പോലും അഭിനയിക്കുകയുള്ളൂ.
ആത്മകഥഎഴുതണം
ഇനി എനിക്ക് ആത്മകഥ എഴുതണം. ശരിക്കുള്ള ആത്മകഥ. പക്ഷേ അതിപ്പോഴില്ല, ഒരു മുപ്പത് കൊല്ലത്തിന് ശേഷം ആത്മകഥയെഴുതാനായി ഒറ്റപ്പെടലിന്റെ ഒരുപാട് വേദനകൾ അനുഭവങ്ങളായുണ്ട്.
ഒറ്റയ്ക്കാവുമ്പോൾ ഞാൻ ദൈവത്തോട് സംസാരിക്കും. പക്ഷേ ഞാനൊന്നും ആഗ്രഹിക്കുന്നില്ല. ഒരു നേട്ടത്തിലും അമിതമായി ആഹ്‌ളാദിക്കാൻ എനിക്കാവില്ല. എല്ലാം ദൈവത്തിന്റെ ദാനങ്ങളാണ്. അതുകൊണ്ടുതന്നെ എനിക്കിനി മരണത്തെ പേടിയുമില്ല.
യാത്രകളോട് പ്രണയമാണ്
അഭിനയം പോലെതന്നെ യാത്രകളോടും എനിക്ക് പ്രണയമാണ്. പ്രത്യേകിച്ച് തീർത്ഥയാത്രകൾ. സമാധികൾ സന്ദർശിക്കാനാണ് കൂടുതലിഷ്ടം. തമിഴ് നാട്ടിൽ മാത്രം നൂറ്റി എഴുപതോളം സമാധികളുണ്ട്. സമാധികൾ സന്ദർശിക്കുമ്പോൾ ഒരു പ്രത്യേക ആത്മനിർവൃതിയാണ് ലഭിക്കുന്നത്. ഉള്ളിൽ വല്ലാത്ത ആനന്ദം നിറയും. എന്റെ ഉള്ളിലെ ദൈവത്തെ ഞാൻ കൂടുതലറിയും, സ്നേഹിക്കും. അങ്ങനെ ഞാനെന്റെ ദൈവത്തോട് കൂടുതൽ അടുത്തു. ഇത് ഭക്തിയല്ല, യാഥാർത്ഥ്യത്തെ തിരിച്ചറിയലാണ്. എല്ലാമുണ്ടാക്കുന്നത് ദൈവമാണ്. നല്ലതും ചീത്തയുമെല്ലാം ദൈവത്തിന്റെ സൃഷ്ടി തന്നെയാണ്. അത് തിരിച്ചറിയുകയാണ് നമ്മൾ ചെയ്യേണ്ടത്.
(ഫ്ളാഷ് മൂവീസിൽ പ്രസിദ്ധീകരിച്ചതിൽ നിന്നും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |