തിരുവനന്തപുരം:മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് അനിതയുടെ മൊഴിയെടുത്തത്. മോൻസന്റെ തട്ടിപ്പുകളെക്കുറിച്ച് ആദ്യം താൻ അറിഞ്ഞിരുന്നില്ലെന്നും അനിത മൊഴി നൽകിയിട്ടുണ്ട്.
സൈബർ പൊലീസ് സംഘടിപ്പിച്ച കൊക്കൂൺ ഫെസ്റ്റിലെ സാന്നിദ്ധ്യം, മോൻസൺ മാവുങ്കൽ തട്ടിപ്പ് നടത്താൻ അനിതയുടെ ഉന്നതബന്ധം ഉപയോഗിച്ചോ എന്ന കാര്യവും ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞുവെന്നാണ് വിവരം. മോൻസന്റെ സാമ്പത്തിക ഇടപാടുകളിൽ അനിതയുടെ പങ്കിനെക്കുറിച്ചും ചോദ്യമുണ്ടായി എന്നാണ് വിവരം. ഇറ്റലിയിൽ സ്ഥിരതാമസമാക്കിയ അനിതയെ കേസിന്റെ ആവശ്യത്തിനായി കേരളത്തിലേക്ക് ക്രൈംബ്രാഞ്ച് ഇപ്പോൾ വിളിച്ചുവരുത്തില്ലെന്നാണ് അറിയുന്നത്. എന്നാൽ അനിതയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ മോൻസനെ ക്രൈംബ്രാഞ്ച് വിശദമായി വീണ്ടും ചോദ്യം ചെയ്യും. ഇതിൽ നിന്ന് കിട്ടുന്ന വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാവും അനിതയെ വിളിച്ചു വരുത്തണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക എന്നാണ് ലഭിക്കുന്ന സൂചന.
സമ്പന്നരായ നിരവധി പ്രവാസികളെ അനിത മോൻസന് പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ഇതിൽ ഒട്ടേറെപ്പേരെ മോൻസൺ കബളിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.മോൻസനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് അനിത ഒരു സ്വകാര്യ ചാനലിൽ പറഞ്ഞിരുന്നു. മോൻസന്‍റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് അനിതയ്ക്ക് എല്ലാമറിയാമായിരുന്നുവെന്ന് മുൻ ഡ്രൈവർ അജി വെളിപ്പെടുത്തിയിരുന്നു. മോൻസന്റെ മ്യൂസിയം ഓഫീസ് ആയി അനിത ഉപയോഗിച്ചതായും അജി മൊഴി നല്‍കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |