മുംബയ്: ഇന്ത്യൻ ക്രിക്കറ്റിൽ നിക്ഷേപിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ലോക ഫുട്ബാളിലെ തന്നെ വമ്പന്മാരായ ഇംഗ്ളണ്ടിലെ പ്രീമിയർ ലീഗ് ടീം മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ഉടമകളായ ഗ്ലേസർ കുടുംബം പുതിയ ഐ പി എൽ ക്ലബ് തുടങ്ങുന്നതിനു വേണ്ടിയുള്ള ടെൻഡർ അപേക്ഷ വാങ്ങിച്ചുവെന്ന് ബി സി സി ഐ വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഒരു സ്വകാര്യ ഇക്ക്വിറ്റി കമ്പനി വഴിയാണ് ഗ്ലേസർ കുടുംബം ഐ പി എല്ലിന്റെ ടെൻഡർ രേഖകൾ വാങ്ങിച്ചിരിക്കുന്നത്.
ബി സി സി ഐയുടെ നിയമാവലി അനുസരിച്ച് 3000 കോടിയുടെ ശരാശരി ടേൺ ഓവറുള്ള കമ്പനിക്കോ 2500 കോടി ആസ്തിയുള്ള വ്യക്തികൾക്കോ ഐ പി എൽ ക്ളബ് സ്വന്തമാക്കുന്നതിന് വേണ്ടിയുള്ള ലേലത്തിൽ പങ്കെടുക്കാം. ഒക്ടോബർ അവസാന വാരമാണ് ബി സി സി ഐ ടെൻഡറുകൾ സമർപ്പിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ട് പരസ്യം ചെയ്തത്.
വിദേശ പൗരന്മാരെയും ഐ പി എൽ ലേലത്തിൽ പങ്കെടുക്കാൻ ബി സി സി ഐ അനുവദിക്കുന്നുണ്ടെങ്കിലും ടീം ഉടമകളാകണമെങ്കിൽ അവർ ഇന്ത്യയിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്യണം. നിയമപരമായി ഗ്ലേസർ കുടുംബത്തിന് ഐ പി എൽ ലേലത്തിൽ പങ്കെടുക്കാൻ തടസങ്ങളൊന്നുമില്ലെങ്കിലും അവർ ലേലത്തിൽ പങ്കെടുക്കുമോ എന്ന് ഈ സാഹചര്യത്തിൽ ഉറപ്പു പറയാൻ സാധിക്കില്ലെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു.
നിരവധി അന്താരാഷ്ട്ര കമ്പനികൾ ഐ പി എൽ ടെൻഡറുകൾ വാങ്ങുന്നത് പതിവാണ്. എന്നാൽ ഈ ടൂർണമെന്റിനെ കുറിച്ച് കൂടുതൽ മനസിലാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ടെൻഡർ രേഖകൾ നോക്കിയാൽ ഐ പി എൽ ഭാവിയിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളും വികസന പ്രവർത്തനങ്ങളും ഒരു നല്ല ബിസിനസ്സുകാരന് മനസിലാകുമെന്ന് ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്ലേസർ കുടുംബത്തെ കൂടാതെ അദാനി ഗ്രൂപ്പ്, ടൊറന്റ് ഫാർമ, ഔരോബിന്ദോ ഫാർമ, ആർ പി - സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ ടൈംസ് മീഡിയ, ജിൻഡാൽ സ്റ്റീൽ, റോണി സ്ക്രൂവാല എന്നിവരും ടെൻഡർ രേഖകൾ വാങ്ങിച്ചിട്ടുണ്ട്. ഇവർക്ക് പുറമേ മറ്റ് മൂന്ന് കമ്പനികൾ കൂടെ ലേലത്തിൽ പങ്കെടുക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പുതുതായി രണ്ട് ഐ പി എൽ ടീമുകളെ കൂടി ലീഗിൽ ഉൾപ്പെടുത്താനാണ് ബി സി സി ഐ ശ്രമം. അഹമ്മദാബാദ്, ലക്നൗ, ഗുവാഹത്തി, കട്ടക്ക്, ഇൻഡോർ, ധരംശാല എന്നീ നഗരങ്ങൾക്കായിരിക്കും പുതിയ ടീമുകൾ പ്രഥമ പരിഗണന നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |