SignIn
Kerala Kaumudi Online
Friday, 26 April 2024 11.48 AM IST

ടോൾ ഡീൽ വെഞ്ചേഴ്സിന്റെ പേരിൽ ജോബിയും സ്മിതയും തട്ടിയത് 100 കോടി !!

m

തൃശൂർ : ടോൾ ഡീൽ വെഞ്ചേഴ്സ് എന്ന ഓൺലൈൻ ട്രേഡിംഗ് കമ്പനിയുടെ പേരിൽ അമ്മാടം ചിറയത്ത് ജോബിയും (43), ചേറ്റുപുഴ കൊല്ലത്തുകുണ്ടിൽ സ്മിതയും (40) നടത്തിയത് നൂറ് കോടിയിലേറെ രൂപയുടെ തട്ടിപ്പ്. ഓൺലൈനായി ഡോളർ കണക്കിൽ പണം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ പതിനായിരത്തിലേറെപ്പേർ കുടുങ്ങിയെന്നാണ് സൂചന. തട്ടിപ്പിന്റെ വ്യാപ്തി നൂറ് കോടിയിലധികമുണ്ടെന്ന് വ്യക്തമായതോടെ കേസിൽ കൂടുതൽ അന്വേഷണത്തിനായി ഇരുവരെയും അന്വേഷണ സംഘം ഉടൻ കസ്റ്റഡിയിൽ വാങ്ങും.

സ്ഥലം മാറും

പേരുകൾ മാറി മറിയും

എസ്.ജെ, ടോൾ ഡീൽ വെഞ്ചേഴ്സ്, ഫ്യൂച്ചർ... കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ജോബിയും സ്മിതയും തൃശൂർ മുതൽ ചെന്നൈ വരെ പല സ്ഥലങ്ങളിലായി ആളെ കുടുക്കാൻ ആരംഭിച്ച സ്ഥാപനങ്ങളുടെ ഓമന പ്പേരുകളാണിവ. ഏതാനും വർഷം മുമ്പ് തൃശൂരിൽ എസ്.ജെ അസോസിയേറ്റ്സ് എന്ന പേരിലാരംഭിച്ച സ്ഥാപനത്തിലൂടെയാണ് ജോബിയും സ്മിതയും ഓൺലൈൻ ട്രേഡിംഗിൽ പ്രവേശിക്കുന്നത്. എസ്.ജെ യിൽ ഇടപാടുകാരുടെ ബാഹുല്യമായതോടെ ജോബിക്കും സ്മിതയ്ക്കും ഓൺലൈൻ ട്രേഡിൽ വിശ്വാസമായി. നിക്ഷേപകരെ വശീകരിക്കുന്നതിൽ വിരുതരായ ഇരുവരും തൃശൂരിലും പരിസരത്തുമായി നിരവധിപേരെ പണം ഇടപാടുകളിൽ കുടുക്കി. കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച ടോൾ ഡീൽ വെഞ്ചേഴ്സ് എന്ന കമ്പനിയിലൂടെയാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്. ഈ സ്ഥാപനത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഫ്യൂച്ചർ എന്ന പേരിൽ മറ്റൊരു ട്രേഡിംഗ് കമ്പനിയും തുടങ്ങി. പൊലീസ് അന്വേഷണവും പണം കിട്ടാതെ നിക്ഷേപകർ ഓഫീസുകളിലെത്താൻ തുടങ്ങുകയും ചെയ്തതോടെ പുതിയ പുതിയ പേരുകളിൽ പുതിയ സ്ഥലങ്ങളിൽ സ്ഥാപനങ്ങൾ ആരംഭിച്ച് തട്ടിപ്പ് തുടരുകയായിരുന്നു.

ഇരട്ടിപ്പണം മോഹിച്ചെത്തി

അടപടലേപോയി

ഇരട്ടിത്തുക വാഗ്ദാനം ചെയ്തായിരുന്നു ഇവർ നിക്ഷേപകരെ ആകർഷിച്ചിരുന്നത്. മറ്റൊരാളെ ചേർത്താൽ കമ്മിഷൻ ലഭിക്കുമെന്നും വാഗ്ദാനം ചെയ്തു. കമ്പനിയുടെ പേരിലുള്ള മൊബൈൽ ആപ്ലിക്കേഷനിൽ തങ്ങളുടെ അക്കൗണ്ടിൽ ഡോളർ നിരക്കിൽ നിക്ഷേപം പെരുകുന്നത് കണ്ടാണ് കൂടുതൽ പേരും തട്ടിപ്പിൽ വീണത്. എന്നാൽ, ബാങ്ക് അക്കൗണ്ടുമായി മൊബൈൽ ആപ്ലിക്കേഷന് ബന്ധമുണ്ടായിരുന്നില്ല. നെടുപുഴ പൊലീസിനെ സമീപിച്ച ഏതാനും പേരുടെ പരാതി പരിശോധിച്ചതിൽ നിന്ന് മാത്രം 60 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിപ്പ് സ്ഥിരീകരിച്ച പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

ആപ്പ് അക്കൗണ്ടിൽ ഡോളർ,​

ബാങ്ക് അക്കൗണ്ടിൽ പൂജ്യം

തങ്ങളുടെ ഓൺലൈൻ ട്രേഡിംഗ് കമ്പനിയിൽ രൂപ നിക്ഷേപിച്ചാൽ തിരികെ ലഭിക്കാൻ പോകുന്നത് ഡോളർ കണക്കിൽ ഇരട്ടിത്തുക എന്നതായിരുന്നു ജോബിയുടെയും സ്മിതയുടെയും വാഗ്ദാനം. ഇതിനായി ഇവർ സ്വീകരിച്ച തട്ടിപ്പുവേലകൾ ഇങ്ങനെ:

 ബിസിനസ് മീറ്റ്: ഓൺലൈൻ ട്രേഡിംഗിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ തൃശൂർ, ആലപ്പുഴ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ പലവട്ടം ബിസിനസ് മീറ്റുകൾ സംഘടിപ്പിച്ചു.

 സ്വന്തമായി ആപ്പ്: ട്രേഡിങ്ങിൽ പണം നിക്ഷേപിക്കുന്നവരുടെ മൊബൈൽ ഫോണിൽ ജോബിയും സ്മിതയും മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു നൽകും. നിക്ഷേപിക്കുന്ന തുകയ്ക്കു തുല്യമായ ഡോളർ ഈ ആപ്ലിക്കേഷനിലെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെടും. മറ്റുള്ളവരെ ചേർക്കാൻ തുടങ്ങിയാൽ ഈ തുക പെരുകുന്നതായും കാണിക്കും.

പിൻവലിക്കാനാകില്ല: ആപ്പിന്റെ അക്കൗണ്ടിലുള്ള തുകയ്ക്കു ബാങ്ക് അക്കൗണ്ടുമായി ബന്ധമില്ലെന്നു പലരും തിരിച്ചറിഞ്ഞത് വൈകിയാണ്. ഡോളർ പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം തിരി‍ച്ചറിഞ്ഞത്. ചിലർ ഒച്ചപ്പാടുണ്ടാക്കിയപ്പോൾ ക്രിപ്റ്റോ കറൻസിയായി മാറ്റിയാൽ പിൻവലിക്കാമെന്നായി തട്ടിപ്പുകാർ. ഇതും പൊളിഞ്ഞതോടെ ജോബിയും സ്മിതയും സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു.

തട്ടിപ്പിന്റെ വ്യാപ്തി

100 കോടിയോളം

വഞ്ചിക്കപ്പെട്ടവരുടെ എണ്ണം 10,000 കടക്കുമെന്നതിനാൽ തട്ടിപ്പിന്റെ വ്യാപ്തി 100 കോടിയെങ്കിലും വരുമെന്ന പ്രാഥമിക അനുമാനത്തിലാണ് പൊലീസ്. 5000 മുതൽ 5 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. ജോബിക്കും സ്മിതയ്ക്കും പിന്നിൽ രണ്ട് വൻ വ്യവസായികളുണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചു. ഇവർ ബന്ധുക്കളുടെ പേരിൽ ആഡംബര വീടുകളും ഫ്ലാറ്റുകളും നിർമ്മിച്ചതായി സൂചനയുണ്ട്.

ഒരുമാസമായി പ്രതികൾ കോയമ്പത്തൂരിലെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു. അന്വേഷണത്തിൽ ഇതിലെ പ്രധാന പ്രതികൾ തൃശ്ശൂരിലുളള രാജേഷ് മലാക്ക, മുഹമ്മദ് ഫൈസൽ എന്നിവരാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോട്ടും ഇവർക്ക് ഓഫീസുകളുണ്ട്.

ഒരു മാസത്തോളമായി കോയമ്പത്തൂരിലെ ലോഡ്ജിൽ ദമ്പതികളെന്ന വ്യാജേന കഴിയുകയായിരുന്നു ഇവർ. ഭർത്താവ് മരിച്ച സ്മിതക്ക് മൂന്ന് കുട്ടികളും ജോബിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കോയമ്പത്തൂരിൽ ഒളിവിൽ കഴിയുമ്പോഴും ഇവർ കേരളത്തിൽ നിന്ന് ആളുകളെ കോയമ്പത്തൂരിലേക്ക് ബിസിനസ് മീറ്റിംഗിനും നിക്ഷേപങ്ങൾക്കുമായി ക്ഷണിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കൂടാതെ വിദേശത്തുനിന്ന് ചിലരും ഫോണിലൂടെ ബിസിനസ്സ് നിയന്ത്രിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, TOLL DEAL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.