കോട്ടയം: പ്രളയദുരന്തം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ തികഞ്ഞ പരാജയമാണെന്ന വിമർശനം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അറബിക്കടലിലുണ്ടായ ന്യൂനമർദ്ദം കേരളത്തിൽ വൻനാശം വിതയ്ക്കുമെന്ന് വ്യക്തമായിട്ടും റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകിയെന്നും ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ അപകടം നടന്ന് 21 മണിക്കൂറിന് ശേഷം മാത്രമാണ് രക്ഷാപ്രവർത്തനത്തിന് സർക്കാർ സംവിധാനം എത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.
'രണ്ടാം തവണ അധികാരത്തിൽ വന്നതോടെ ഒരു തരത്തിലുള്ള വിമർശനവും അംഗീകരിക്കാൻ പറ്റാത്ത നിലയിലാണ് സർക്കാരുള്ളത്. സ്തുതിപാഠകരുടെ നടുവിലാണ് മുഖ്യമന്ത്രി. സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റി ഒരു പരാജയമാണെന്നാണ് വസ്തുതകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ പറഞ്ഞത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കേരളതീരത്തേക്കാണ് നീങ്ങുന്നതെന്ന് നാസയും ഇന്ത്യൻ കാലാവസ്ഥാ ഏജൻസികളും വ്യക്തമായി പറഞ്ഞിരുന്നു. അതി തീവ്രമഴയിലേക്കാണ് പോകുന്നതെന്ന് വ്യക്തമായിട്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചില്ല. ശക്തമായ മഴയുണ്ടായ ശേഷം ഉച്ചയ്ക്ക് ഒരു മണിക്കാണ് മഴ മുന്നറിയിപ്പ് വരുന്നത്. 2018 ൽ പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലെ ജനപ്രതിനിധികളാണ് ഞങ്ങൾ. പുഴകളിൽ ഒരടി വെള്ളം ഉയർന്നാൽ എവിടെയൊക്കെ കേറും, രണ്ടടി ഉയർന്നാൽ എവിടെയൊക്കെ പ്രശ്നമാകും എന്ന് ഞങ്ങൾ വിവിധ ഏജൻസികളെ കൊണ്ട് പഠിച്ചു വച്ചിരിക്കുകയാണ്. ഇതൊന്നും സർക്കാർ ചെയ്തതല്ല. സർക്കാർ ഒന്നും ചെയ്തില്ല' -സതീശൻ പറഞ്ഞു.
'മഹാപ്രളയത്തിന് ശേഷം എന്തു പഠനമാണ് നടത്തിയത്.നെതർലാൻഡിൽ പോയി തിരിച്ചു വന്നിട്ട് റൂം ഫോർ റിവർ എന്നു പറഞ്ഞത് മുഖ്യമന്ത്രിയാണ്. എന്നിട്ട് ആ നിലയിൽ എന്ത് നടപടിയാണ് മുഖ്യമന്ത്രി എടുത്തത്. പ്രളയ മുന്നറിയിപ്പ് സംവിധാനം ശാസ്ത്രീയമായി പുനസംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് പലതവണ ആവശ്യപ്പെട്ടതാണ്. നാല് വർഷമായിട്ടും പാഠം പഠിച്ചില്ല. ഇതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ രാജ്യദ്രോഹികളും ദേശദ്രോഹികളുമാവുന്ന അവസ്ഥയാണ്. മോദിയുടെ അതേ ലൈനാണ് ഇവിടെയും. രാവിലെ പത്ത് മണിക്ക് കൊക്കയാറിൽ മലയിടിഞ്ഞു. അന്നത്തെ ദിവസം എന്തെങ്കിലും ഒരു രക്ഷാപ്രവർത്തനം അവിടെ നടന്നോ. പിറ്റേ ദിവസം രാവിലെയാണ് അവിടെ രക്ഷാപ്രവർത്തനം നടന്നത്. ഉരുൾപൊട്ടലുണ്ടായ ശേഷമുള്ള 21 മണിക്കൂറിൽ ഒന്നും ചെയ്യാൻ സർക്കാരിനായില്ല. പിന്നെന്തിനാണ് ഇവിടെയൊരു സർക്കാർ, എന്തു ദുരന്തനിവാരണ സംവിധാനമാണ് ഇവിടെയുള്ളത്'- പ്രതിപക്ഷ നേതാവ് ചോദിച്ചു. നേരത്തേ ആവശ്യപ്പെട്ടെങ്കിലും സഹകരണബാങ്കുകളിൽ പോലും മൊറട്ടോറിയം കൊണ്ടു വരാൻ സംസ്ഥാന സർക്കാർ ഇപ്പോഴാണ് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |