സാമ്പത്തിക സംവരണം ഒ.ബി.സി പോലെ സാമൂഹിക - വിദ്യാഭ്യാസ പിന്നാക്കക്കാർക്കല്ല
ഒരേ വരുമാന പരിധി അസമത്വത്തെ സമമാക്കൽ
ന്യൂഡൽഹി : അഖിലേന്ത്യാ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ (നീറ്റ്) പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനുള്ള വാർഷിക കുടുംബ വരുമാന പരിധി ഒ.ബി.സിക്കാരുടേത് പോലെ എട്ട് ലക്ഷമായി കണക്കാക്കണമെന്ന കേന്ദ്ര സർക്കാർ നിലപാടിനെ വീണ്ടും ചോദ്യം ചെയ്ത് സുപ്രീം കോടതി. ഇക്കാര്യത്തിൽ രണ്ടാഴ്ചയ്‌ക്കകം വിശദീകരണം നൽകാൻ ഒക്ടോബർ ഏഴിന് നിർദ്ദേശിച്ചിട്ടും നൽകാത്ത കേന്ദ്ര സർക്കാരിനെ കോടതി ഇന്നലെ
രൂക്ഷമായി വിമർശിച്ചു. അടുത്ത രണ്ടാഴ്ചയ്‌ക്കകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ നീറ്റിലെ സാമ്പത്തിക സംവരണ വിജ്ഞാപനം മരവിപ്പിക്കേണ്ടി വരുമെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.
അഖിലേന്ത്യാ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ (നീറ്റ്) ഇക്കൊല്ലം മുതൽ 27 ശതമാനം ഒ.ബി.സി സംവരണവും, പത്ത് ശതമാനം സാമ്പത്തിക സംവരണവും നടപ്പാക്കാനുള്ള കേന്ദ്ര ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, ബി.വി. നാഗരത്ന എന്നിവരും ഉൾപ്പെട്ട ബെഞ്ചിന്റെ വിമർശനം.
കോടതി പറഞ്ഞത്
'മുന്നാക്ക സമുദായങ്ങളിലെ ബി.പി.എൽകാരെ സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടുത്തണമെന്നായിരുന്നല്ലോ മേജർ ജനറൽ (റിട്ട.) എസ്.ആർ.സിൻഹോ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയുടെ ശുപാർശ. പിന്നെ എങ്ങനെയാണ് സീനോ എന്ന മറ്റൊരു കമ്മിഷന്റെ റിപ്പോർട്ട് പ്രകാരം വരുമാന പരിധി എട്ട് ലക്ഷമാക്കി നിങ്ങൾ മാറ്റുന്നത്?. ഒ.ബി.സിക്കാർക്ക് സംവരണം അനുവദിക്കുന്നത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നതിനാലാണ്. ഒ.ബി.സി ക്രീമിലെയർ പിന്നാക്കക്കാരിൽ ഉന്നമനത്തിലുള്ളവരാണ്. ഈ വിഭാഗത്തിന്റെ എട്ട് ലക്ഷം വരുമാന പരിധി എങ്ങനെ സാമ്പത്തിക സംവരണത്തിനും മാനദണ്ഡമാക്കും ?.
മുന്നാക്ക സംവരണ ഉപഭോക്താക്കൾ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കക്കാരല്ല . എട്ട് ലക്ഷം വരുമാന പരിധി രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് ഉപയോഗിക്കുന്നതിലൂടെ അസമത്വത്തെ സമമാക്കി മാറ്റുകയാണ്- ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
ഒ.ബി.സി സംവരണത്തിന് സമാനമായി എട്ട് ലക്ഷം രൂപയാണ് സാമ്പത്തിക സംവരണത്തിനും നിശ്ചയിച്ചിട്ടുള്ളതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ആവർത്തിച്ചു. വിജ്ഞാപനം സ്റ്റേ ചെയ്യരുതെന്നും,ഇക്കാര്യത്തിൽ സാമൂഹിക നീതി ക്ഷേമമന്ത്രാലയത്തിന്റെ വിശദീകരണം രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.തുടർന്ന്,കേസ് 28ന് മാറ്റി.
സുപ്രീം കോടതിയിൽ വ്യക്തമാക്കേണ്ടത്
സാമ്പത്തിക സംവരണത്തിന് എട്ട് ലക്ഷം വരുമാന പരിധി നിശ്ചയിക്കുന്നതിന് മുൻപ് പഠനം നടത്തിയോ?.
സിനോ കമ്മിഷൻ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പഠന റിപ്പോർട്ടെങ്കിൽ അത് കോടതിയിൽ സമർപ്പിക്കണം
ഒ.ബി.സിക്കാർക്കെന്ന പോലെ മുന്നാക്ക സംവരണത്തിനും എങ്ങനെ എട്ട് ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചു?.
ഗ്രാമീണ, നഗര മേഖകളിൽ ഈ വരുമാന പരിധി എങ്ങനെ ബാധിക്കുമെന്ന് സർക്കാർ അന്വേഷിച്ചോ?.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |