തവാങ്: യഥാർത്ഥ നിയന്ത്രണരേഖയിൽ ഗ്രാമങ്ങൾ സ്ഥാപിച്ചും മറ്റും സൈനിക സാന്നിദ്ധ്യം ശക്തമാക്കുന്ന ചൈനയ്‌ക്ക് കടുത്ത സന്ദേശം നൽകി, അരുണാചൽ പ്രദേശിലെ തവാങിൽ ഉൾപ്പെടെ യുദ്ധപരിശീലനവും ആയുധ സന്നാഹങ്ങളുമായി ഇന്ത്യ സർവ സജ്ജമാകുന്നു.
തവാങിൽ കഴിഞ്ഞ ദിവസം യുദ്ധസമാനമായ ഡ്രിൽ ആണ് ഇന്ത്യ നടത്തിയത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ സൈനികർ 'ശത്രു ടാങ്കുകൾ' തകർക്കുകയും ചെയ്‌തു.
ലഡാക്കിൽ ഒരു വർഷത്തിലേറെയായി ചൈനയുമായി സൈനിക സംഘർഷം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ യുദ്ധ പരിശീലനം. അടുത്തിടെ അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ച ചൈനീസ് സേനയെ ഇന്ത്യൻ സൈന്യം തുരത്തിയിരുന്നു.
ചൈനീസ് ഭീഷണി നേരിടാൻ അരുണാചൽ അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മൈനസ് മൂന്ന് ഡിഗ്രി വരെ തണുപ്പുള്ള പ്രതികൂല കാലാവസ്ഥയിലും ഇന്ത്യൻ സൈനികർ കടുത്ത കായിക, സൈനിക പരിശീലനത്തിനൊപ്പം ധ്യാനമുറകളും അഭ്യസിക്കുന്നു. അത്യാധുനിക ഉപകരണങ്ങളുള്ള നിരീക്ഷണ കേന്ദ്രങ്ങൾ ചൈനയുടെ ഏത് നീക്കവും കണ്ടെത്തും. പ്രഹരശേഷി വർദ്ധിപ്പിക്കുന്ന ആയുധങ്ങളും ഇന്ത്യ വിന്യസിക്കുകയാണ്.
യഥാർത്ഥ നിയന്ത്രണരേഖയോട് ചേർന്ന് ചൈന ഗ്രാമങ്ങൾ സ്ഥാപിക്കുന്നതാണ് ഇന്ത്യയ്‌ക്ക് വെല്ലുവിളി. ഇപ്പോൾ ഈ ഗ്രാമങ്ങളിൽ ആളുകൾ ഇല്ലെങ്കിലും സിവിലിയന്മാർക്കൊപ്പം സൈനികരെയും ചൈന ഇവിടെ പാർപ്പിക്കാൻ സാദ്ധ്യതയുണ്ട്. അതും കണക്കിലെടുത്താണ് ഇന്ത്യ സന്നാഹങ്ങൾ ശക്തമാക്കുന്നത്. അരുണാചൽ സെക്‌ടറിൽ ഉടനീളം ഇന്ത്യ പുതിയ റോഡുകളും പാലങ്ങളും വ്യോമ താവളങ്ങളും
ഇന്ത്യൻ സന്നാഹങ്ങൾ
വിമാനത്തിൽ കൊണ്ടുപോകാവുന്ന പീരങ്കികളും പുതിയ റൈഫിളുകളും പരിഷ്‌കരിച്ച ഡ്രോൺ വേധ ആയുധങ്ങളും. ഏത് ദുർഘട പ്രദേശത്തും സൈന്യത്തെ എത്തിക്കാൻ കഴിയുന്ന വാഹനങ്ങൾ, ഡ്രോണുകൾ, അതീവ കൃത്യതയുള്ള നിയന്ത്രണ സംവിധാനമുള്ള വെടിക്കോപ്പുകൾ, രാത്രി കാഴ്ചയ്‌ക്കുള്ള ഉപകരണങ്ങൾ, ആധുനിക നിരീക്ഷണ റഡാറുകൾ.
പുതിയ ആയുധങ്ങളിൽ പ്രധാനം എം. 777 അൾട്രാ ലൈറ്റ് ഹോവിറ്റ്‌സർ പീരങ്കി. ഇവ വിമാനത്തിൽ എവിടെയും എത്തിക്കാം. എൽ.എ.സിയിലെ മുന്നണി പ്രദേശങ്ങളിലാണ് ഇവ വിന്യസിച്ചിട്ടുള്ളത്. മലനിരകളിൽ വിന്യസിക്കുമ്പോൾ ഈ പീരങ്കികൾക്ക് 40 കിലോമീറ്റർ വരെയുള്ള ശത്രു ലക്ഷ്യങ്ങളിൽ കൃത്യമായി പ്രഹരിക്കാൻ ശേഷിയുണ്ട്.
പതിനാലായിരം അടിവരെ ഉയരത്തിൽ ഇന്ത്യ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഉഗ്ര പ്രഹരശേഷിയുള്ള അത്യാധുനിക സിഗ് സോവർ 716 അസാൾട്ട് റൈഫിളുകളാണ് ഇവർക്ക് നൽകിയിട്ടുള്ളത്. ചൈനീസ് പട്ടാളത്തെ കൃത്യമായി നിരീക്ഷിക്കാൻ ശേഷിയുള്ള റഡാറുകളും ഡ്രോണുകളും ഉണ്ട്.
പരിഷ്കരിച്ച എൽ 70 വ്യോമ പ്രതിരോധ പീരങ്കികളാണ് മറ്റൊരു പ്രധാന ആയുധം. ഇവ റഡാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ശത്രുവിന്റെ വിമാനങ്ങളും ഹെലികോപ്ടറുകളും ഉൾപ്പെടെ പറക്കുന്ന ഏതിനെയും സ്വമേധയാനിരീക്ഷിച്ച് ലോക്ക് ചെയ്‌ത് തകർക്കും. 575 കോടി രൂപ ചെലവിട്ടാണ് ഈ പീരങ്കികൾ പരിഷ്കരിച്ചത്.
തവാങ്
ഇന്ത്യയുടെ ഏറ്റവും ശക്തമായ സൈനിക സന്നാഹങ്ങളുടെ അതിർത്തി പ്രദേശങ്ങളിലൊന്ന്. 1962ലെ യുദ്ധത്തിൽ ചൈനയുടെ നിർണായക സൈനിക മുന്നേറ്റം ഇവിടെയായിരുന്നു. 15,200 അടി ഉയരമുള്ള ബുംലയിൽ നിന്ന് മാർച്ച് ചെയ്തു വന്ന ചൈനീസ് പട്ടാളം ദിവസങ്ങൾക്കുള്ളിൽ തവാങ് കൈയടക്കി. ഇവിടെ വമ്പൻ സൈനിക സന്നാഹത്തോടെ 1962 ഒക്ടോബർ 20ന് ചൈനയുടെ ആദ്യ ആക്രമണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |