ക്രൈംബ്രാഞ്ച് മൊഴിയെടുത്തത് വീഡിയോ കോൺഫറൻസ് വഴി
മോൻസനെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: പുരാവസ്തുക്കളുടെ മറവിൽ മോൻസൺ മാവുങ്കൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ തൃശൂർ സ്വദേശിയും പ്രവാസിയുമായ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്നലെ വൈകിട്ടാണ് ഇറ്റലിയിൽ താമസിക്കുന്ന അനിതയെ വീഡിയോ കോൺഫറൻസിംഗ് വഴി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി. സോജന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.
തങ്ങൾ തമ്മിൽ പിണങ്ങിയ ശേഷമാണ് മോൻസൺ തട്ടിപ്പ് നടത്തുന്ന വിവരം അറിഞ്ഞതെന്ന് അനിത മൊഴി നൽകി. മോൻസന്റെ തട്ടിപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അനിത അറിയിച്ചു.
പ്രവാസി മലയാളികളുടെ സംഘടനയുമായി ബന്ധപ്പെട്ടാണ് മോൻസണെ പരിചയപ്പെട്ടത്. കലൂരിലെ വീട്ടിലും പോയിട്ടുണ്ട്. തട്ടിപ്പുകാരനാണെന്ന് അപ്പോൾ അറിഞ്ഞിരുന്നില്ല. പിന്നീട് തമ്മിൽ പിണങ്ങിയശേഷമാണ് മോൻസൺ നടത്തിയ തട്ടിപ്പുകൾ താൻ അറിഞ്ഞതെന്നും അനിത മൊഴി നൽകി. മൂന്നു മണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടു. മോൻസണിന്റെ തട്ടിപ്പിൽ ബന്ധമുണ്ടോയെന്ന് ക്രൈംബ്രാഞ്ച് ചോദിച്ചെങ്കിലും അനിത നിഷേധിച്ചെന്നാണ് വിവരം.
മോൻസനെ വീണ്ടും ചോദ്യം ചെയ്യും
അനിത നൽകിയ മൊഴി സ്ഥിരീകരിക്കാൻ മോൻസനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. അനിത നൽകിയ വിവരങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. ആവശ്യമെങ്കിൽ കേരളത്തിലേക്ക് വിളിച്ചുവരുത്തി കൂടുതൽ വിശദാംശങ്ങൾ തേടുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയായി മോൻസൺ പ്രവർത്തിച്ച കാലത്ത് സമ്പന്നരായ നിരവധി പ്രവാസികളുമായി ബന്ധം സ്ഥാപിച്ചിരുന്നു. അനിത വഴി നിരവധിപ്പേരെ പരിചയപ്പെട്ടിരുന്നു. ഇവരിൽ ചിലരെയും തട്ടിപ്പിന് ഇരായാക്കിയെന്ന സംശയവും ഉയർന്നിരുന്നു. ഇത്തരം തട്ടിപ്പുകളിൽ ഏതെങ്കിലും തരത്തിൽ അനിതക്കും പങ്കുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ മോൻസണ് പരിചയപ്പെടുത്തിയത് താനാണെന്ന് അനിത വെളിപ്പെടുത്തിയിരുന്നു. മോൻസൺ തട്ടിപ്പുകാരനാണെന്ന് സൂചന നൽകിയതും ബെഹ്റയാണെന്നും വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |