വാഷിംഗ്‌ടൺ : യുദ്ധമുഖത്ത് ശത്രുവിന്റെ താവളങ്ങളിൽ കനത്ത ബോംബാക്രമണം നടത്താൻ കെൽപ്പുള്ള ഭീമൻ ഹെവിഡ്യൂട്ടി ബോംബർമാരെ വീണ്ടും ഏഷ്യയിലേക്ക് അയച്ച് അമേരിക്ക. തായ്‌വാനിൽ തുടർച്ചയായി ചൈന കടന്നുകയറുകയും, വിമാനങ്ങളെ അയച്ച് പ്രകോപനമുണ്ടാക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹെവിഡ്യൂട്ടി ബോംബർ എത്തിയതെന്നതും ശ്രദ്ധേയമാണ്. ഇതിനൊപ്പം അമേരിക്കയുടെ സഖ്യകക്ഷിയായ ബ്രിട്ടന്റെ വിമാന വാഹിനിക്കപ്പലും വൻ സൈനിക വ്യൂഹവും അറബിക്കടലിൽ പ്രവേശിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് എഫ് 35 ബി വിമാനങ്ങളും ഇതിനൊപ്പമുണ്ട്.
ഇന്ത്യയുമായി ചേർന്ന് നാവിക അഭ്യാസങ്ങൾക്കാണ് ബ്രിട്ടീഷ് കപ്പൽ വ്യൂഹമെത്തിയിരിക്കുന്നത്. എന്നാൽ ഫലത്തിൽ ഇത് ചൈനയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നതിൽ സംശയം വേണ്ട. മുംബയ് തീരത്തിനടുത്തായി എച്ച്എംഎസ് ക്യൂൻ എലിസബത്തിൽ ലംബമായി ഇറങ്ങിയ എഫ് 35 ബി വിമാനങ്ങളുടെ വീഡിയോ ഇതിനകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. നമസ്‌തേ ഇന്ത്യ എന്ന പേരിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്ത വീഡിയോയിലാണ് ഈ കാഴ്ചയുള്ളത്. അമേരിക്കയുടെ മറൈൻ കോർപ്സ്, യുകെ റോയൽ നേവി, ഇറ്റാലിയൻ എയർഫോഴ്സ് എന്നിവയുടെ കൈവശമാണ് ഈ അത്യാധുനിക വിമാനമുള്ളത്.
The UK’s #CSG21 has arrived in India for a second round of engagement. The UK & India benefit from a unique living bridge of people, ideas, institutions, arts & culture. We are proud to play our part in continuing to grow and deepen the UK-India relationship. #strongertogether https://t.co/dNwMW3aXqK
— Commander UK Carrier Strike Group (@smrmoorhouse) October 22, 2021
ഇന്ത്യ ബ്രിട്ടൻ നാവിക അഭ്യാസത്തേക്കാൾ ഇപ്പോൾ ശ്രദ്ധ കൈവന്നിരിക്കുന്നത് ഡീഗോ ഗാർസിയയിലെത്തുന്ന യുഎസ് ബോംബർ വിമാനങ്ങളായ ബോയിംഗ് ബി 1 ബോംബറിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബോംബറുകളാണ് ഇവ. 1986 ൽ പ്രവർത്തന ക്ഷമമായ ബോംബറുകൾ യുദ്ധമേഖലയിൽ ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടാൻ ഉതകുന്നതാണ്. ഓപ്പറേഷൻ ഇറാഖ് ഫ്രീഡത്തിലുൾപ്പടെ കരുത്ത് കാട്ടിയ ബോംബറുകൾ വീണ്ടും ഏഷ്യയിലേക്ക് പറന്നെത്തിയത് ചൈനയ്ക്ക് കൃത്യമായ മുന്നറിയിപ്പ് നൽകാനാണ്. വലിപ്പത്തിൽ ഭീമനെങ്കിലും മണിക്കൂറിൽ 1,448 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. 216,363 കിലോഗ്രാം വരെ ഭാരം വഹിക്കുവാനും സാധിക്കും. 2006 ന് ശേഷം ആദ്യമായാണ് ഈ വിമാനം ഡീഗോ ഗാർസിയയിൽ ഇറങ്ങുന്നത്.
ചൈനയ്ക്ക് മുന്നറിയിപ്പുമായി അത്യാധുനിക വിമാനങ്ങളെ വിന്യസിച്ചതിന് ശേഷം അമേരിക്കൻ പ്രസിഡന്റ് നൽകിയ മുന്നറിയിപ്പും ചർച്ചയാവുന്നുണ്ട്. തായ്‌വാനെ ആക്രമിച്ചാൽ തങ്ങൾ പ്രതിരോധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് . ചൈന തായ്‌വാനെ ആക്രമിക്കുകയാണെങ്കിൽ യുഎസ് സംരക്ഷിക്കുമോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് അത് ചെയ്യാൻ ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ടെന്ന വാചകത്തിലൂടെ നയം അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കിയത്. ലോക ചരിത്രത്തിലെ ഏറ്റവും ശക്തമായ സൈന്യമാണ് തങ്ങളുടേതെന്ന് ചൈനയ്ക്കും റഷ്യയ്ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തായ്‌വാനും ചൈനയും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ കഴിഞ്ഞ 40 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ. 2025 ഓടെ തായ്‌വാൻ പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പുകളാണ് ചൈന നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |