ചെന്നൈ: നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യൂമെന്ററിയായ 'നയൻതാര ബിയോണ്ട് ദി ഫെയറിടെയിലുമായി' ബന്ധപ്പെട്ട് നടി നയൻതാരയ്ക്കെതിരെ പുതിയ ഹർജി. ചന്ദ്രമുഖി ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ ധനുഷ് നൽകിയ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട ഹർജിക്ക് പിന്നാലെയാണിത്. ഡോക്യൂമെന്ററിയിൽ ചന്ദ്രമുഖി സിനിമയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉൾപ്പെടുത്തി എന്നാണ് പരാതി. 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. ഹർജിയിൽ നെറ്റ്ഫ്ലിക്സിനും ഡോക്യുമെന്ററി നിർമ്മാതാക്കൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം. സംഭവത്തിൽ നയൻതാര ഇതുവരെ പ്രതികരിച്ചിട്ടില്ല.
2024 നവംബർ 18നാണ് നയൻതാര ബിയോണ്ട് ദി ഫെയറിടെയിൽ ഡോക്യൂമെന്ററി റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ഡോക്യൂമെന്ററിക്കെതിരെ ധനുഷാണ് ആദ്യം പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട ഹർജി മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്തത്. ഈ ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരവെയാണ് പുതിയ ഹർജി. നേരത്തെ ധനുഷിന്റെ ഹർജി പരിഗണിക്കരുതെന്ന നെറ്റ്ഫ്ളിക്സിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
ധനുഷ് നിർമ്മിച്ച നാനം റൗഡി താൻ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ നയൻതാരയുടെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതയെ സമീപിച്ചത്. നയൻതാര സിനിമയിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഹെയർ സ്റ്റൈൽ അടക്കമുള്ള കാര്യങ്ങൾ പകർപ്പവകാശത്തിന്റെ പരിതിയിൽ വരുമെന്നും അതുകൊണ്ട് ഈ ഹർജി പരിഗണിക്കുമെന്നുമായിരുന്നു ധനുഷിന്റെ അഭിഭാഷകൻ വാദിച്ചത്. ഈ വാദം അംഗീകരിച്ചാണ് മദ്രാസ് ഹൈക്കോടതി നെറ്റ്ഫ്ളിക്സിന്റെ ഹർജി തള്ളിയത്.
അതേസമയം,ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷുമായുണ്ടായ വിവാദം പരസ്യ സ്റ്റണ്ട് ആയിരുന്നില്ലെന്ന് നയൻതാര നേരത്തെ പ്രതികരിച്ചിരുന്നു. ധനുഷിന്റെ പ്രശ്നം എന്തെന്നറിയാൻ ഏറെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ധനുഷുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് മാനേജരോട് താൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് ദേഷ്യം എന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ധനുഷ് സംസാരിക്കാൻ തയ്യാറായില്ലെന്നും നയൻതാര ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അണിയറ ദൃശ്യങ്ങൾ സിനിമയുമായി ബന്ധപ്പെട്ട കരാറിൽ പരാമർശിച്ചിട്ടില്ല. സ്വന്തം ഫോണിൽ എടുത്ത ദൃശ്യങ്ങൾ ആണ് ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതെന്നും നയൻതാര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |