തിരുവനന്തപുരം: എസ്.എഫ്.ഐ നേതാവായിരുന്ന അനുപമയുടെ കുഞ്ഞിനെ പ്രസവശേഷം കാണാതായ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. പേരൂർക്കട പൊലീസ്, സിറ്റി പൊലീസ് കമ്മിഷണർ, ഡി.ജി.പി, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ, സി.ഡബ്ലിയു.സി ചെയർപേഴ്സൺ സുനന്ദ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്ക് നോട്ടീസ് നൽകി. 30നകം വിശദീകരണം നൽകണം. ബാലാവകാശ കമ്മിഷൻ അംഗം ഫിലിപ്പ് പാറക്കാട്ടിന്റേതാണ് നടപടി.
സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ് പത്തനംതിട്ടയിൽ പറഞ്ഞു. എഴുതിക്കിട്ടിയ പരാതിയിൽ മാത്രമേ നടപടി എടുക്കാനാകൂ എന്ന സി.ഡബ്ളിയു.സി ചെയർപേഴ്സന്റെ വാദവും മന്ത്രി തള്ളി.
കഴിഞ്ഞ വർഷം ഒക്ടോബർ 22 ന് പ്രസവ ശേഷം മൂന്നാംദിനം ആശുപത്രിയിൽ നിന്ന് മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽ വച്ച് തന്റെ അമ്മയും അച്ഛനും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു അനുപമയുടെ പരാതി. പൊലീസ് ശിശുക്ഷേമ സമിതിയിൽ വിവരങ്ങൾ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നാണ് സമിതി മറുപടി നൽകിയത്.
കുട്ടിയെ തിരികെ കിട്ടാനായി അനുപമ ഏപ്രിൽ 19 ന് പേരൂർക്കട എസ്.എച്ച്.ഒയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പുതുതായി എത്തിയ എസ്.എച്ച്.ഒ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരീ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ജനന സർട്ടിഫിക്കറ്റിലും തിരിമറി
കുഞ്ഞിനെ തട്ടിയെടുത്തു ദത്തു നൽകിയെന്ന വിവാദത്തിൽ ജനന സർട്ടിഫിക്കറ്രിലും തിരിമറി. കുട്ടിയുടെ അച്ഛന്റെ പേരും സ്ഥലവും ജനനസർട്ടിഫിക്കറ്റിൽ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കവടിയാർ കുറവൻകോണം സ്വദേശിയാണ് പിതാവ് അജിത് കുമാർ. എന്നാൽ സർട്ടിഫിക്കറ്റിൽ സി. ജയകുമാർ എന്നാണെന്നാണ് ആക്ഷേപം. വിലാസം മണക്കാട്ടേതും. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് അനുപമ ആൺകുട്ടിക്കു ജന്മം നൽകിയത്. കാട്ടാക്കട ഗ്രാമപഞ്ചായത്താണ് ജനന സർട്ടിഫിക്കറ്റ് നൽകിയത്.
കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം നടന്നതിന്റെ തെളിവാണിതെന്നു മാതാപിതാക്കൾ ആരോപിക്കുന്നു. എന്നാൽ കേസ് അന്വേഷിക്കുന്ന പേരൂർക്കട പൊലീസ് ജനന സർട്ടിഫിക്കറ്റ് കാട്ടാക്കട പഞ്ചായത്തിൽനിന്നു ശേഖരിച്ചു. രേഖകളിൽ കൃത്രിമം നടന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് മുതൽ നിരാഹാരമെന്ന് അനുപമ
പേരൂർക്കട പൊലീസിലും വനിതാ കമ്മിഷന്റെ നടപടികളിലും വിശ്വാസമില്ലാത്തതിനാൽ കുട്ടിയെ തിരികെ കിട്ടാനായി ഇന്നു മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് അനുപമ പറഞ്ഞു.
അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് പാർട്ടി നിലപാട്: ആനാവൂർ
കുഞ്ഞിനെ മാറ്റിയെന്ന പരാതിയിൽ അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നതാണ് പാർട്ടി നിലപാടെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. വിഷയം പാർട്ടിക്ക് പരിഹരിക്കാൻ കഴിയില്ലെന്ന് അനുപമയോട് പറഞ്ഞിരുന്നു. നിയമനടപടി സ്വീകരിക്കാൻ പാർട്ടി സഹായവും വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കത്ത് പാർട്ടി സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തു. കുഞ്ഞിനെ അമ്മയ്ക്ക് നൽകണമെന്ന് അനുപമയുടെ അച്ഛൻ ജയചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ശിശുക്ഷേമ സമിതിയെ കുഞ്ഞിനെ ഏല്പിച്ചെന്ന് ജയചന്ദ്രൻ പറഞ്ഞു. ചെയ്തത് ശരിയല്ലെന്ന് ജയചന്ദ്രനോട് പറഞ്ഞിരുന്നു. ജയചന്ദ്രന്റെ നിലപാട് പാർട്ടി ന്യായീകരിക്കില്ല. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെയും വിളിപ്പിച്ചിരുന്നു. കുഞ്ഞിനെ ദത്ത് കൊടുത്തത് നിയമപരമായ എല്ലാ വ്യവസ്ഥയും പൂർത്തിയാക്കിയാണെന്ന് ഷിജുഖാൻ പറഞ്ഞു. അജിത്ത് ആദ്യം വിവാഹം കഴിച്ച പെൺകുട്ടിയും പാർട്ടി അനുഭാവിയാണ്. അതും പ്രണയവിവാഹമായിരുന്നു. ഭീഷണിപ്പെടുത്തിയെന്ന വാർത്ത ശരിയല്ല. അജിത്തിനെ വിലക്കണമെന്ന് പാർട്ടി ലോക്കൽ കമ്മിറ്റി അംഗം കൂടിയായ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായോ എന്നറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |