കാസർകോട്: സുഹൃത്തുക്കളോടൊപ്പം മംഗളൂരുവിലേക്ക് പോയ ബേഡകം മോലോത്തുംകാവിലെ രമേശൻ - ശോഭ ദമ്പതികളുടെ മകൻ സൂര്യജിത്തിന്റെ (19) മരണത്തിലെ ദുരൂഹത ഇതുവരെ അഴിഞ്ഞില്ല. സെപ്തംബർ നാലിനാണ് മംഗളൂരു ഫാദർ മുള്ളഴ്സ് ആശുപത്രിയിൽ സൂര്യജിത്ത് മരിച്ചത്. ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടിൽ നിന്ന് സുഹൃത്തുക്കളായ രാഹുൽ, സ്വരൂപ്, മിഥുൻ എന്നിവരുടെ കൂടെ രണ്ട് ബൈക്കുകളിലായാണ് സൂര്യജിത്ത് മംഗളൂരുവിലേക്ക് പോയത്. മംഗളൂരു എയർപോർട്ടിന് സമീപം മുറിയെടുത്ത് ഇവർ താമസിച്ചു. ഒന്നിന് രാത്രി 8നും രണ്ടിന് രാവിലെ 10നും മകനുമായി ഫോണിൽ സംസാരിച്ചിരുന്നതായി അമ്മ ശോഭ പറയുന്നു. പിന്നീട് സൂര്യജിത്തിനെ ഫോണിൽ കിട്ടിയില്ല. ഫോണെടുത്ത സുഹൃത്തുക്കൾ പനിയായതിനാൽ സൂര്യജിത്ത് ആശുപത്രിയിലാണെന്നും മംഗളൂരുവിലെ കൂട്ടുകാരുടെ ഒപ്പമാണ് എന്നൊക്കെ ഒഴുക്കൻ മട്ടിലുള്ള മറുപടി പറയുകയാണ് ചെയ്തത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവർ മാതാപിതാക്കളോട് പറഞ്ഞത്. ആശുപത്രി ജീവനക്കാരനായ ഷക്കീലിന്റെ റൂമിൽ ഇവർ താമസിച്ചതിലും ദുരൂഹതയുണ്ട്. സെപ്തംബർ 3ന് രാത്രിയോടെ സൂര്യജിത്ത് ആശുപത്രിയിലുള്ളതായി നാട്ടിൽ വിവരം ലഭിച്ചു. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെ തുടർന്നാണ് മരണമെന്നാണ് എന്നാൽ, ഡെങ്കിപ്പനി മൂർച്ഛിച്ചാണ് മരണമെന്നാണ് കൂടെയുണ്ടായിരുന്നവർ പ്രചരിപ്പിച്ചത്. മെഡിക്കൽ റിപ്പോർട്ടിൽ ഡെങ്കിപ്പനിയുള്ളതായി സൂചിപ്പിച്ചിരുന്നില്ല.
മംഗളൂരുവിലേക്ക് പോകുമ്പോൾ കൂടെയുണ്ടായിരുന്ന സൂര്യജിത്തിന്റെ സുഹൃത്തുക്കളായ മൂന്നുപേരിൽ ഒരാൾ ഇപ്പോൾ ഗൾഫിലേക്ക് പോയി. ഇവരുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയമുള്ളതായി മാതാപിതാക്കൾ പറയുന്നു. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ശോഭ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും മംഗളൂരു പൊലീസ് കമ്മിഷണർക്കും പരാതി നൽകി.
ജില്ലാകളക്ടർ പരാതി ബേഡകം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി.
സത്യം തെളിയിക്കണം. ഞങ്ങൾക്ക് നീതി കിട്ടണം. മകനെ അപായപ്പെടുത്തിയവരെ വെളിച്ചത്ത് കൊണ്ടുവരണം. സൂര്യജിത്തിനെ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് എറണാകുളം എന്ന അഡ്രസ് നൽകിയതും സംശയത്തിന് ഇടവരുത്തിയിരുന്നു. ആശുപത്രിയിൽ നിന്ന് വിളിച്ചപ്പോൾ ആണ് ഇക്കാര്യം അറിഞ്ഞത്. താമസിച്ച മുറിയിൽ എന്തോ കാര്യമായി സംഭവിച്ചിരുന്നു. മകൻ ധരിച്ച വസ്ത്രങ്ങൾ നശിപ്പിച്ചിരുന്നു. ഒരു ഡ്രസ് മരിച്ച് നാല് ദിവസം കഴിഞ്ഞ് അലക്കി വൃത്തിയാക്കിയാണ് വീട്ടിൽ എത്തിച്ചതെന്നും സൂര്യജിത്തിന്റെ മാതാപിതാക്കൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |