ശ്രീനഗർ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാശ്മീരിലെത്തി. ഷാർപ്പ് ഷൂട്ടർമാർ,ഡ്രോണുകൾ, സ്നീപ്പേഴ്സ് ഉൾപ്പടെ വൻ സുരക്ഷാ സന്നാഹമാണ് അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത്. അമിത് ഷാ ക്യാമ്പ് ചെയ്യുന്ന ഗുപ്കാർ റോഡിൽ രാജ്ഭവന് ചുറ്റുമുള്ള 20 കീ.മി പരിധിയിൽ സുരക്ഷാ സേനയുടെ നിരീക്ഷണമുണ്ടാകും. സന്ദർശനത്തിലെ മൂന്ന് ദിവസത്തെ കാര്യപരിപാടികൾ ഇവയൊക്കെയാണ്.
ഒന്നാം ദിവസം
ആദ്യ ദിനത്തിൽ രഹസ്യാന്വേഷണ ബ്യൂറോ മേധാവി അരവിന്ദ് കുമാർ, ബി എസ് എഫ് മേധാവി പങ്കജ് സിംഗ്, സി ആർ പി എഫ്, എൻ എഫ് ജി, മേധാവികൾ, ജമ്മു കാശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി അമിത് ഷാ ചർച്ച നടത്തും. തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കാശ്മീർ സന്ദർശനം. ജമ്മു കാശ്മീർ പൊലീസ് മേധാവിയായ ദിൽബാഗ് സിംഗ് കാശ്മീർ ഭീകരാക്രമണങ്ങളെ പറ്റി വിശദമായ അവതരണം നടത്തും. ജമ്മു കാശ്മീർ പൊലീസ് സേന ശക്തിപ്പെടുത്തുക, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെ വേതനം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചേയ്ക്കും. തുടർന്ന് ശ്രീനഗറിൽ നിന്നും ഷാർജയിലേയ്ക്കുള്ള ആദ്യ വിമാന സർവീസ് ഉദ്ഘാടനം ചെയ്യും. ജമ്മു കാശ്മീരിലെ യുവാക്കളുടെ ക്ലബുകളിലെ അംഗങ്ങളുമായി സംവദിക്കും. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളും തുടർന്ന് സന്ദർശിക്കും.
രണ്ടാം ദിവസം
രണ്ടാം ദിവസം ജമ്മുവിലെ ബി ജെ പി പാർട്ടി ഓഫീസിലെത്തി പ്രവർത്തകരെ കാണും. അതിനുശേഷം ഭഗ്വതി നഗറിലെ റാലിയിൽ പങ്കെടുക്കും. തുടർന്ന് ശ്രീനഗറിലെ പുൽവാമ ജില്ലയിൽ ലെത്ത്പോരയിലെ സി ആർ പി എഫ് ആസ്ഥാനത്തെത്തി പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കും.
മൂന്നാം ദിവസം
അവസാന ദിനത്തിൽ കേന്ദ്ര റിസർവ് പൊലീസ് സേനയിൽ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് ഷേരി ഇ കാശ്മീർ അന്താരാഷ്ട്ര കൺവെൻഷൻ സെൻറ്റർ സന്ദർശിച്ച് സിവിൽ സൊസൈറ്റി പ്രതിനിധികളെ കാണുകയും റാലിയിൽ പങ്കെടുക്കുകയും ചെയ്യും. തുടർന്ന് ഷേരി ഇ കാശ്മീർ അന്താരാഷ്ട്ര കൺവെൻഷൻ സെൻറ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന സാംസ്കാരിക പരിപാടികളിൽ പങ്കുകൊള്ളും. ശേഷം വൈകിട്ടോടെ ഡൽഹിയിലേയ്ക്ക് തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |