ന്യൂഡൽഹി: പ്രധാനമന്ത്രി- മിത്ര പദ്ധതിക്ക് കീഴിൽ പ്രഖ്യാപിച്ച മെഗാ ടെക്‌സ്റ്റൈൽ പാർക്കുകൾക്കായി കേന്ദ്രം വിജ്ഞാപനം ഇറക്കി. രാജ്യത്തെ ടെക്‌സ്റ്റൈൽ മേഖലയിലെ കയറ്റുമതിയും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് ഏഴ് മെഗാ ടെക്സ്‌റ്റൈൽ പാർക്കുകൾ തുടങ്ങാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അടുത്ത അഞ്ച് വർഷത്തേക്ക് 4,445 കോടി രൂപയാണ് കേന്ദ്രം ഇതിനായി അനുവദിക്കുക.
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി) സംസ്ഥാന സർക്കാരും കേന്ദ്രവും സംയുക്തമായി ആകും പാർക്കുകൾ വികസിപ്പിക്കുക. ഓരോ മെഗാപാർക്കിലും നേരിട്ടുള്ള ഒരു ലക്ഷം തൊഴിലവസരങ്ങളും അനുബന്ധമായി 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യം. നിലവിൽ തമിഴ്നാട്, പഞ്ചാബ്, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാൻ, അസം, കർണാടക എന്നീ സംസ്ഥാനങ്ങൾ പാർക്കിനായി താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. നിലവിൽ ഈ പട്ടികയിൽ കേരളമില്ല.
പദ്ധതിയുടെ വിശദമായ മാർഗനിർദ്ദേശങ്ങൾ കേന്ദ്രം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അതിനുശേഷം പദ്ധതിക്ക് സന്നദ്ധത അറിയിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കും. 1000 ഏക്കറിൽ അധികം ഭൂമിയും വൈദ്യുതി, തൊഴിലാളികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ കഴിയുന്ന സംസ്ഥാനങ്ങൾക്ക് പാർക്കിനായ് അപേക്ഷിക്കാവുന്നതാണ്.
സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജ്ജം
തുണിത്തരങ്ങളുടെ കയറ്റുമതിയിൽ ലോകത്ത് ആറാം സ്ഥാനത്താണ് ഇന്ത്യ. മെഗാ പാർക്കുകളിലൂടെ കയറ്റുമതിയിൽ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുകയാണെങ്കിൽ അത് സമ്പദ്‌വ്യവസ്ഥയ്ക്ക് നൽകുന്ന ഊർജ്ജം ചെറുതായിരിക്കില്ല. നിലവിൽ രാജ്യത്തെ കയറ്റുമതിയുടെ 12 ശതമാനവും സംഭാവന ചെയ്യുന്ന ടെക്‌സ്റ്റൈൽ മേഖല, ജി.ഡി.പിയുടെ 5 ശതമാനത്തോളം വരും.
അഞ്ച് വർഷത്തേക്ക് 4,445 കോടി രൂപ കേന്ദ്രം നീക്കിവയ്ക്കും
ആകെ 3 ലക്ഷം തൊഴിലവസരങ്ങൾ
താത്പര്യമുള്ളവർ: തമിഴ്നാട്, പഞ്ചാബ്, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാൻ, അസം, കർണാടക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |