ആലപ്പുഴ: കുത്തിയതോട്, തുറവൂർ, പട്ടണക്കാട് പഞ്ചായത്ത് പരിധിയിലെ പാടശേഖരങ്ങളിൽ ക്രമാതീതമായി ഉയർന്ന വെള്ളം പാടശേഖര സമിതികൾ അടിയന്തരമായി പമ്പ് ചെയ്ത് നീക്കണമെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉത്തരവിട്ടു. അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കാണ് ചുമതല.
വീഴ്ച വരുത്തുന്ന സമിതികൾക്കെതിരെ നടപടി സ്വീകരിക്കും. സമിതികൾ വെള്ളം പമ്പ് ചെയ്ത് കളഞ്ഞില്ലെങ്കിൽ വെള്ളം നീക്കം ചെയ്യുന്നതിന് ചെലവാകുന്ന തുക സമിതികളിൽ നിന്ന് ഈടാക്കുമെന്ന് പ്രൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
തുറവൂർ കരിനിലവികസന ഏജൻസിയുടെ കീഴിലുള്ള പൊക്കാളി പാടശേഖരങ്ങളിൽ സർക്കാരിന്റെ ഒരു നെല്ലും ഒരു മീനും പദ്ധതി കർശനമായി നടപ്പാക്കുന്നതിന് കളക്ടർ ഉത്തരവിട്ടിരുന്നു. എല്ലാ പാടശേഖരങ്ങളിലും സമയബന്ധിതമായി വെള്ളം വറ്റിക്കുകയും നെൽകൃഷിക്കുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷി, ജലസേചന വകുപ്പുകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
കൃഷിക്കാവശ്യമായ ഓരുമുട്ടുകൾ സ്ഥാപിക്കൽ, അന്ധകാരനഴി ഷട്ടർ, സ്ലൂയിസുകൾ എന്നിവയുടെ റെഗുലേഷൻ ജോലികൾ സമയബന്ധിതമായി മൈനർ ഇറിഗേഷൻ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിർവഹിക്കും. ശാസ്ത്രീയമായ നെൽകൃഷി യഥാസമയം നടപ്പാക്കാത്ത പാടശേഖരങ്ങൾക്ക് മറ്റ് കാർഷിക ആനുകൂല്യങ്ങൾ അനുവദിക്കുകയില്ലെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |