തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് താത്കാലികമായി നിറുത്തിവച്ച നിയമസഭാസമ്മേളനം നാളെ പുനഃരാരംഭിക്കുമ്പോൾ, മുന്നറിയിപ്പ് സംവിധാനത്തിലെ പാളിച്ച, ദുരിതാശ്വാസത്തിലെ കാലതാമസം തുടങ്ങിയവ ചൂണ്ടിക്കാട്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷനേതാവുൾപ്പെടെ ഉന്നയിച്ച വിഷയങ്ങളാകും സഭയിലും ഉയർത്തുക. ഒപ്പം ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് പൂർണപിന്തുണയുണ്ടാകുമെന്ന നിലപാടും ആവർത്തിക്കും.
പ്രകൃതിദുരന്തത്തിൽ ഉറ്റവരെയും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ വേദന സഭയിലുയർത്താനാകും പ്രതിപക്ഷം ശ്രമിക്കുക. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് സമയബന്ധിതമായി സഹായമെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. എന്നാൽ സർക്കാരിന്റെ ഇടപെടലുകൾ എണ്ണിപ്പറഞ്ഞാകും ഭരണപക്ഷത്തിന്റെ പ്രതിരോധം.
ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും വീടും ജീവനോപാധിയും നഷ്ടപ്പെട്ടവർക്ക് അടിയന്തര ധനസഹായം പോലും നൽകാത്തത് കൊവിഡ് കാലത്ത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ധനസഹായം നൽകാൻ കളക്ടർമാർക്ക് തുക അനുവദിച്ചിട്ടുണ്ടെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ നടപടിക്രമം പൂർത്തിയാക്കി വിതരണം ചെയ്യാൻ കാലതാമസമെടുക്കുമെന്ന് പ്രതിപക്ഷവും പറയുന്നു.
കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതിയുമായി തിരുവനന്തപുരത്തെ സി.പി.എം പ്രാദേശിക നേതാവിന്റെ മകൾ രംഗത്തെത്തിയതും സഭയിൽ ചർച്ചയായേക്കും. കയർത്തൊഴിലാളി ക്ഷേമനിധി ബില്ലും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ സുഗമമാക്കൽ ബില്ലുമടക്കം നാല് ബില്ലുകൾ നാളെ സഭ പാസാക്കും. 20നും 21നും നടക്കേണ്ട സമ്മേളനം ഒഴിവാക്കിയതിനാൽ ഈ ദിവസങ്ങളിൽ പരിഗണിക്കേണ്ടിയിരുന്ന ബില്ലുകൾ വ്യാഴം, വെള്ളി ദിവസങ്ങൽ പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |