തൊടുപുഴ: നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു വെള്ളം സ്പിൽവേയിലൂടെ ഒഴുക്കി വിടാനും ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിയെ ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. 136.20 ആണ് ഇന്നലത്തെ ജലനിരപ്പ്.
കേന്ദ്ര വാട്ടർ റിസോഴ്സ് വകുപ്പ് സെക്രട്ടറിയോട് വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നിർദ്ദേശം തമിഴ്നാടിന് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2018ലെ സുപ്രീം കോടതി പരാമർശ പ്രകാരം ഡാമിലെ ജലനിരപ്പ് 139.9 അടിയിൽ കൂടാൻ പാടില്ല. ഡെപ്യൂട്ടി കളക്ടർമാരും ആർ.ഡി.ഒയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡാം തുറക്കേണ്ടി വന്നാൽ ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. വാഹനങ്ങൾ അടക്കമുള്ള സൗകര്യങ്ങളും തയ്യാറാക്കി. ഇടുക്കി ഡാമിലെ ജലനിരപ്പിൽ മാറ്റമില്ലെങ്കിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. മുഖ്യമന്ത്രി മുല്ലപ്പെരിയാറിലെ കാര്യങ്ങളെക്കുറിച്ച് തിരക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |