മലയാള ചിത്രം 'നായാട്ട്' ഫൈനൽ റൗണ്ടിലെത്തിയില്ല
തിരുവനന്തപുരം: മദ്യത്തിനടിമയായ അച്ഛന്റെയും മകന്റെയും ജീവിതം പറയുന്ന തമിഴ് ചിത്രം 'കൂഴങ്കൽ" ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാകും. സംവിധായകൻ പി.എസ്. വിനോദ് രാജ് കുടുംബത്തിൽ നിന്ന് കണ്ടെത്തിയ യഥാർത്ഥ സംഭവത്തെ ആധാരമാക്കി ഒരുക്കിയ 'കൂഴങ്കലിൽ" അന്താരാഷ്ട്ര വേദിയിൽ മത്സരിക്കേണ്ട ഘടകങ്ങളുള്ളതിനാലാണ് ഷാജി എൻ. കരുൺ ചെയർമാനായ ജൂറി ചിത്രത്തെ തിരഞ്ഞെടുത്തത്.
റൗഡി പിക്‌ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്‌നേഷ് ശിവനുമാണ് ചിത്രം നിർമ്മിച്ചത്. ആദ്യമായാണ് തമിഴ് സിനിമയ്‌ക്ക് ഓസ്കാർ എൻട്രി ലഭിക്കുന്നത്. നെതർലാൻഡിൽ നടന്ന 50-ാമത് റോട്ടെർഡാം ടൈഗർ പുരസ്‌കാരവും കൂഴങ്കൽ നേടിയിരുന്നു. ചെല്ലപാണ്ടി, കറുത്തടയാൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ജൂറിയ്‌ക്ക് മുന്നിലെത്തിയ 15 ചിത്രങ്ങളിൽ മലയാളത്തിൽ നിന്ന് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടുമുണ്ടായിരുന്നു. എന്നാൽ അവസാന റൗണ്ടിൽ പരിഗണിച്ച മൂന്നു ചിത്രങ്ങളിൽ 'നായാട്ട്" ഉൾപ്പെട്ടില്ല. പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ" ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഷൂജിത് സർക്കാർ സംവിധാനം ചെയ്ത 'സർദാർ ഉദ്ധം സിംഗ്" എന്നിവയാണ് അവസാന റൗണ്ടിലെത്തിയത്.
2022 മാർച്ച് 24ന് ഓസ്‌കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. ഓസ്‌കാർ എൻട്രിയായി സമർപ്പിക്കുന്ന ചിത്രം നോമിനേഷൻ പട്ടികയിൽ ഇടം കണ്ടെത്തിയാലേ മത്സരിക്കാൻ യോഗ്യത നേടൂ.
'സത്യസന്ധമായൊരു സിനിമയാണ് 'കൂഴങ്കൽ". മനുഷ്യന്റെ ജീവിതവും അതിനു ചുറ്റുപാടുമുള്ള പ്രകൃതിയേയും സിനിമയിൽ കാണാം''.
- ഷാജി എൻ. കരുൺ, ജൂറി ചെയർമാൻ
'ആൻഡ് ദി ഓസ്കാർ ഗോസ് ടു...എന്നു കേൾക്കാൻ കൊതിക്കുകയാണ്. സ്വപ്ന നേട്ടത്തിന് ഇനി രണ്ട് ചുവടുകൾ കൂടി".
- വിഘ്‌നേഷ് ശിവൻ, നിർമ്മാതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |