പാലാ: വേഴാങ്ങാനം മഹാദേവക്ഷേത്രത്തിലെ മോഷണ കേസിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. പാലാ സി.ഐ കെ.പി.ടോംസണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട, പൂഞ്ഞാർ, പനച്ചികപ്പാറ, തലപ്പുലം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തി വരികയാണ്. വേഴാങ്ങാനം ക്ഷേത്രത്തെക്കുറിച്ച് കൃത്യമായ അറിവുള്ള ആളാണ് മോഷ്ടാവെന്നാണ് അന്വേഷണസംഘം പറയു്നത്. സമാനരീതിയിൽ ക്ഷേത്രമോഷണങ്ങൾ നടത്തുന്നവരെയും നിരീക്ഷിക്കുന്നുണ്ട്. ഇതോടൊപ്പം ക്ഷേത്രത്തിലെ കതകുകളിൽ നിന്ന് ലഭിച്ച ചില വിരലടയാളങ്ങളും തുമ്പാണ്. വ്യാഴാഴ്ച രാത്രി 12.30 ഓടെയാണ് മോഷണം നടന്നത്.മേൽശാന്തി രാമൻ നമ്പൂതിരി ക്ഷേത്രം ഓഫീസിന് സമീപമാണ് കിടന്ന് ഉറങ്ങിയിരുന്നത്. എന്തോ ശബ്ദംകേട്ട് ഉണർന്നപ്പോൾ മോഷ്ടാവ് പൂട്ട് പൊളിക്കുന്ന ഒച്ചകേട്ടു. ഉടൻ മേൽശാന്തി ഫോണിലൂടെ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ തങ്കപ്പൻ പതിയിൽ, അനൂപ് കറിക്കാട്ട് എന്നിവരെ വിവരം അറിയിച്ചു. ഇവർ ക്ഷേത്രത്തിലേക്ക് ഓടിയെത്തുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ ക്ഷേത്രത്തിൽ എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് മോഷ്ടാവ് കടന്നുകളഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |