ചാലക്കുടി: ഇടശ്ശേരി ജ്വല്ലറിയിൽ 2018 ജനുവരി 29 ന് നടന്ന കവർച്ചാ കേസിലെ നാല് പ്രതികളെ ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കുമെന്ന് ജഡ്ജി അഞ്ജു മീര ബിർള വ്യക്തമാക്കി.
ഒന്നാംപ്രതി ബീഹാർ സ്വദേശി അശോക് ബാരിക്, ജാർഖണ്ഡുകാരായ അമീർ ഷെയ്ഖ്, ഇൻജാമുൾ ഹഖ്, ഇക്രമുൾ ഷെയ്ഖ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കെട്ടിടത്തിന്റെ പിൻഭാഗം കുത്തിപ്പൊളിച്ച മോഷ്ടാക്കൾ 15 കിലോ സ്വർണവും 6 ലക്ഷം രൂപയുമാണ് കവർന്നത്. അന്നത്തെ ഡിവൈ.എസ്.പി സി.എസ് ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സംശയം തോന്നിയാൽ പൊലീസുകാരെ പോലും വകവരുത്തുന്ന മോഷ്ടാക്കളുടെ ഗ്രാമത്തിൽ നിന്നായിരുന്നു ഇവരെ പിടികൂടിയത്. ഉദ്വ ഹോളിഡേ റോബേഴ്സ് സംഘമെന്ന് കുപ്രസിദ്ധി നേടിയ മോഷ്ടാക്കളെ കണ്ടെത്തുന്നതിന് മാസങ്ങളോളം വേണ്ടി വന്നു. പ്രോസിക്യൂഷനുവേണ്ടി വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, അൽജോ പി.ആന്റണി, എബിൻ ഗോപുരൻ, വി.എസ് ദിനിൽ എന്നിവർ ഹാജരായി.
അശേക് ബാറിക്, അമീർ ഷെയ്ഖ്, ഇൻജാമുൾ ഹഖ്, ഇക്രമുൾ ഷെയ്ഖ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |