ആലപ്പുഴ: സ്കൂളുകളെയും വിദ്യാർത്ഥികളെയും സഹായിക്കാൻ കെ.എസ്.ആർ.ടി.സി ആവിഷ്ക്കരിച്ച 'സ്റ്റുഡന്റ് ബോണ്ട് സർവീസി'ൽ ചാർജ് വ്യക്തത വരാത്തതിനാൽ ബുക്കിംഗുകൾ വൈകുന്നു. ജില്ലയിൽ മുഹമ്മ, ചമ്പക്കുളം ഭാഗങ്ങളിൽ നിന്ന് പത്തോളം സ്കൂളുകൾ ബോണ്ട് സർവീസിന് താത്പര്യം പ്രകടിപ്പിച്ച് കെ.എസ്.ആർ.ടി.സിയെ സമീപിച്ചിരുന്നു.
എന്നാൽ ടിക്കറ്റ് നിരക്കിൽ വ്യക്തത വന്ന ശേഷം മറുപടി നൽകാമെന്ന ധാരണയിൽ സ്കൂളുകാരെ മടക്കി അയക്കുകയാണ്. ജില്ലയിലെ വിവരശേഖരണ കണക്ക് അധികൃതർ സർക്കാരിന് സമർപ്പിച്ചു. സ്കൂളുകൾ പറയുന്ന റൂട്ടുകളിൽ സ്കൂൾ ബസിന് സമാനമായി സർവീസ് നടത്തുന്ന പദ്ധതിയാണ് സ്റ്റുഡന്റ് ബോണ്ട്.
ആവശ്യപ്പെടുന്നതനുസരിച്ച് ഓരോ സ്കൂളിനും പ്രത്യേകമായിട്ടാണ് ബസ് അനുവദിക്കുന്നത്. രാവിലെയും വൈകിട്ടും സ്കൂൾ ബസ് പോലെ സർവീസ് നടത്തും. ഓരോ കുട്ടിയിൽ നിന്നും ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം വാങ്ങി സ്കൂളുകൾ കെ.എസ്.ആർ.ടി.സിയിൽ അടയ്ക്കണം.
പ്രത്യേകതകൾ
1. വിദ്യാർത്ഥികൾക്ക് മാത്രമാവും ബസിൽ പ്രവേശനം
2. കെ.എസ്.ആർ.ടി.സി ഡ്രൈവറും കണ്ടക്ടറുമുണ്ടാവും
3. ഒരദ്ധ്യാപകനോ, സ്കൂളിലെ ജീവനക്കാരിൽ ഒരാൾക്കോ ബസിൽ പ്രവേശിക്കാം
4. ഇന്ധനച്ചെലവും ബസിന്റെ അറ്റകുറ്റപ്പണിയും കെ.എസ്.ആർ.ടി.സി വഹിക്കും
5. റൂട്ട് സ്കൂളുകൾ നിശ്ചയിക്കും
6. സ്കൂൾ ബസിനേക്കാൾ ലാഭകരം
സ്കൂൾ ബസുകൾ കട്ടപ്പുറത്ത്
കാര്യമായി സാമ്പത്തിക വരുമാനമില്ലാത്ത പല സ്കൂളുകളും സ്വന്തം ബസുകൾ കട്ടപ്പുറത്ത് നിന്ന് ഇറക്കിയിട്ടില്ല. വിരലിലെണ്ണാവുന്ന കുട്ടികളെ വഹിച്ച് കൂടുതൽ റൂട്ടുകൾ ഓടേണ്ടിവരുന്നത് ഇന്ധനച്ചെലവിനും സമയനഷ്ടത്തിനും കാരണമാകും. ഒന്നരവർഷമായി ഓട്ടമില്ലാതെ കിടക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കാൻ ഭീമമായ ചെലവാണ് വരിക.
ഒരുമാസം നൽകേണ്ടത്
പത്ത് കിലോമീറ്ററിന് ₹ 5,000 നേരത്തെ പറഞ്ഞിരുന്നത് ₹ 2,240 (25 കിലോമീറ്റർ) (ഉത്തരവിറങ്ങിയിട്ടില്ല)
""
സ്‌കൂളുകൾക്ക് ബസ് ആവശ്യമുണ്ടെങ്കിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറെയോ അതത് ഡിപ്പോകളെയോ ബന്ധപ്പെടണം. നിരക്ക് സംബന്ധിച്ച് സർക്കാർ ഉത്തരവ് വരും ദിവസങ്ങളിൽ പുറത്തിറങ്ങും.
അശോക് കുമാർ, എ.ടി.ഒ ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |