തിരുവനന്തപുരം: അനുപമയ്ക്ക് സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ട കേസിൽ സർക്കാരിന്റെ ആവശ്യം പരിഗണിച്ച് നിലവിലെ ദത്ത് എടുക്കൽ നടപടിക്രമങ്ങൾ കുടുംബ കോടതി താത്കാലികമായി നിറുത്തി വച്ചു. ആന്ധ്രാ സ്വദേശികളായ അദ്ധ്യാപകരാണ് കുഞ്ഞിനെ ദത്തെടുത്തിരുന്നത്. അതുമായി ബന്ധപ്പെട്ട നടപടിയാണ് നിറുത്തി വച്ചത്.
കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയെന്ന ശിശുക്ഷേമ സമിതിയുടെയും തന്റെ പക്കൽ നിന്ന് തട്ടിയെടുത്ത് വ്യാജ രേഖകൾ ഉണ്ടാക്കി നേരിട്ട് സമിതിയെ ഏല്പിച്ചതാണെന്ന അനുപമയുടെയും പരാതിയും ഉൾപ്പെടെയുളള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടക്കുന്നതായി ഗവൺമെന്റ് പ്ളീഡർ വെമ്പായം എ.എ. ഹക്കീം കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ ദത്തെടുക്കൽ നടപടിക്രമങ്ങൾ നിറുത്തിവയ്ക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.
കേസിൽ കക്ഷി ചേരാൻ അനുമതി ചോദിച്ചുളള ഹർജിയും കേസിൽ കക്ഷി ചേരാൻ സർക്കാരിനുളള അവകാശത്തെ സംബന്ധിക്കുന്ന സർക്കാർ ഉത്തരവും ഹർജിയോടൊപ്പം ഹാജരാക്കിയിരുന്നു. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയതാണോ ആരെങ്കിലും നേരിട്ട് ശിശുക്ഷേമ സമിതിയൽ എത്തിച്ചതാണോ എന്ന് കോടതി ശിശുക്ഷേമ സമിതിയുടെ അഭിഭാഷകയോട് ചോദിച്ചു. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് അഭിഭാഷക അറിയിച്ചു. കുട്ടിയെ ഏത് വിധത്തിലാണ് നഷ്ടമായതെന്ന് കോടതി അനുപമയുടെ വക്കീലിനോട് ചോദിച്ചു. കുട്ടിയുടെ താത്കാലിക സംരക്ഷണച്ചുമതല അനുപമയുടെ മാതാപിതാക്കൾക്കായിരുന്നു. അവരാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിയെ ഏൽപ്പച്ചതെന്ന് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞതായി അഭിഭാഷക കോടതിയെ അറിയിച്ചു. ഈ കേസിലെ കുട്ടിയുടെ അമ്മ അനുപമയാണോ എന്ന ചോദ്യത്തിന് അക്കാര്യം ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് അഭിഭാഷക കോടതിയെ അറിയിച്ചു. ഡി.എൻ.എ പരിശോധനയെ സർക്കാർ എതിർക്കുന്നില്ലെന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. ശിശുക്ഷേമ സമിതി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയില്ല.
സാമാന്യ അറിവുപോലും അദ്ധ്യക്ഷനില്ലേ?
ശിശുക്ഷേമ സമിതി സമർപ്പിച്ചിരുന്ന ഹർജിയിൽ അദ്ധ്യക്ഷന്റെ സാക്ഷ്യപ്പെടുത്തൽ ഇല്ലാതിരുന്നതിനെ കോടതി വിമർശിച്ചു. കോടതിയിൽ സമർപ്പിക്കുന്ന ഹർജികളിലെ സാക്ഷ്യപ്പെടുത്തലുകളെ കുറിച്ച് സാമാന്യ അറിവുപോലും അദ്ധ്യക്ഷനില്ലേ എന്ന് കോടതി ചോദിച്ചു. പൊലീസ് അന്വേഷണത്തെ സംബന്ധിച്ച വിവരങ്ങൾ മുദ്രവച്ച കവറിൽ ഉടൻ ഹാജരാക്കാൻ കോടതി സർക്കാർ അഭിഭാഷകന് നിർദ്ദേശം നൽകി. നവംബർ ഒന്നിന് കേസ് വീണ്ടും കോടതി പരിഗണിക്കും.
ദത്തെടുത്തവരെ ഓർത്ത് അനുപമയ്ക്ക് സങ്കടം
കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ തുടർനടപടികൾ നിറുത്തിവച്ച കോടതി നടപടിയിൽ സന്തോഷമുണ്ടെന്ന് പരാതിക്കാരിയായ അമ്മ അനുപമ പറഞ്ഞു. ദത്തെടുത്ത കുടുംബത്തെ ഓർത്ത് സങ്കടം തോന്നുന്നു. അവർ നിയമം പാലിച്ചാണ് കുഞ്ഞിനെ ദത്തെടുത്തത്. സ്വന്തമെന്ന് കരുതി വളർത്തിവന്ന കുഞ്ഞിനെ കൈവിട്ടുപോകുമ്പോൾ അവർക്കുണ്ടാകുന്ന വിഷമം എനിക്ക് മനസിലാകും. എന്നാൽ കുഞ്ഞിനെ പ്രസവിച്ച വ്യക്തിയെന്ന നിലയിൽ എനിക്കുള്ള അവകാശവും വിഷമവും അവരും മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനുപമ പറഞ്ഞു. എനിക്കും ആ കുടുംബത്തിനും ഒരു പോലെ നീതി നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. ഇനി ആർക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും അനുപമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |