കൊടുമൺ: പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഗൃഹനാഥനെ മർദ്ദിച്ചെന്ന് പരാതി. അങ്ങാടിക്കൽ വടക്ക് സ്റ്റെജിവില്ലയിൽ മോനച്ചൻ തോമസാണ് (60) കൊടുമൺ എസ്.എെമാർക്കും രണ്ട് പൊലീസുകാർക്കുമെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് ചീഫിനും പരാതി നൽകിയത്. മോനച്ചൻ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പരാതിയിൽ പറയുന്നത്: മർദ്ദനമേറ്റ് ഇടതു കൈ ഒടിഞ്ഞതിനെ തുടർന്ന് പ്ളാസ്റ്ററിട്ടു. എസ്.എെമാരായ അനൂപ് ചന്ദ്രൻ, ജയൻ, സിവിൽ പൊലീസ് ഓഫീസർ നവാസ് എന്നിവർ ചേർന്നാണ് ദേഹോപദ്രവം ഏൽപ്പിച്ചത്. കുടുംബ വിഷയവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ തന്നെയും ഭാര്യയെയും സ്റ്റേഷനിൽ വിളിപ്പിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി വീട്ടിലേക്ക് വിട്ടിരുന്നു. വീട്ടിലെത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും താൻ തനിയെ സ്റ്റേഷനിലെത്തണമെന്ന് ഫോണിലൂടെ സബ് ഇൻസ്പെക്ടർ അറിയിച്ചു. സുഹൃത്തിനോടൊപ്പം സ്റ്റേഷനിലെത്തി. ഉടനെ എസ്.ഐ അനൂപ് ചന്ദ്രൻ ചാടിയെഴുന്നേറ്റ് കൈ പിടിച്ച് പുറകോട്ട് തിരിച്ച് ഭിത്തിയിലിടിച്ചു. തുടർന്ന് കാൽമുട്ട് മടക്കി നാവിക്ക് ഇടിക്കുകയും ചെയ്തു.
പരാതി കള്ളമെന്ന് എസ്.എെ
കുടുംബ വഴക്കിനെ തുടർന്ന് പരാതി ലഭിച്ചതനുസരിച്ച് മോനച്ചൻ തോമസിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായി എസ്.എെ.അനൂപ് ചന്ദ്രൻ പറഞ്ഞു. മോനച്ചൻ തോമസിനെ സ്റ്റേഷനിൽ ആരും മർദ്ദിച്ചിട്ടില്ല. പരാതിയിൽ പറയുന്ന കാര്യങ്ങൾ കള്ളമാണ്. കൈക്ക് നേരത്തെ പരിക്കുള്ളതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |