ആലുവ: കഥകളി കലാകാരനായ യുവാവിനെ മർദ്ദിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും ബൈക്കും മോഷ്ടിച്ച നാലംഗ സംഘം അറസ്റ്റിൽ. ചാലക്കുടി കൊന്നക്കുഴി കുന്നുമ്മേൽ വീട്ടിൽ ബാലു (22), കിടങ്ങയത്ത് വീട്ടിൽ ശരത് (20), മേലൂർ പ്ലാക്ക വീട്ടിൽ അഖിൽ (18), നാലുകെട്ട് പുത്തൻ പുരക്കൽ അനീറ്റ് ജോയി (21) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18ന് രാത്രി ആലുവ മണപ്പുറത്തിനു സമീപമാണ് സംഭവം. കഥകളിയിലെ മദ്ദള കലാകാരനായ കുന്നത്തുമാട് മോറക്കാല സ്വദേശി ജിതിൻ ചന്ദ്രൻ ആലുവ ബസ് സ്റ്റാൻഡ് പരിസരത്ത് ബൈക്ക് പാർക്ക് ചെയ്ത ശേഷം ചെർപ്പളശേരിയിൽ കഥകളിക്കു പോയി. തിരിച്ചു വന്നപ്പോൾ അങ്കമാലി വരെയുള്ള ബസാണ് കിട്ടിയത്. അവിടെ വച്ച് പരിചയപ്പെട്ട പ്രതികളുമൊത്താണ് ആലുവയിലെത്തിയത്. ഇവർ ജിതിനെ മണപ്പുറത്തെത്തിച്ച് മർദ്ദിക്കുകയും മാലയും മൊബൈലും സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുമായി കടക്കുകയുമായിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് പിടികൂടിയത്. 25 ഓളം സി.സി ടി.വി ക്യാമറകളും വാഹനങ്ങളും പരിശോധിച്ചും നിരവധി പേരെ ചോദ്യം ചെയ്തുമാണ് പ്രതികളിലേക്കെത്തിയത്. മുഖ്യപ്രതി ബാലു സ്വന്തം പിതാവിനെ കൊലപ്പെടുത്തിയതുൾപ്പെടെ എട്ട് കേസുകളിലെ പ്രതിയാണ്. ഇവർ മോഷ്ടിച്ച ബൈക്ക് കളമശ്ശേരിയിൽ നിന്ന് കണ്ടെടുത്തു. രണ്ടര പവന്റെ മാല തൃശൂരിൽ 80,000 രൂപയ്ക്ക് വിറ്റെന്ന് പ്രതികൾ സമ്മതിച്ചു. ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്.ഐമാരായ ആർ. വിനോദ്, ജോയി മത്തായി, പി.കെ. ശിവാസ്, എ.എസ്.ഐ സോജി, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഹാരിസ്, കെ.ബി. സജീവ് തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |